സ്വര്‍ണ വ്യാപാരിയെ കൊള്ളയടിച്ച കേസില്‍ ആറുപേര്‍കൂടി അറസ്റ്റില്‍.

0
53

പാലക്കാട്: ചിറ്റൂര്‍ മീനാക്ഷിപുരത്ത് വച്ച്‌ സ്വര്‍ണവ്യാപാരിയെ ബസില്‍നിന്ന് ഇറക്കി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ മര്‍ദിച്ച്‌ വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന 30 ലക്ഷം രൂപയുടെ സ്വര്‍ണവും 23,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ സി.പി.എം.

മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ കൂടി അറസ്റ്റിലായി. മുന്‍ സി.പി.എം. കുന്നത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി കിണാശേരി തണ്ണീര്‍പ്പന്തല്‍ സ്വദേശി ആര്‍. അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മ്മേട് സ്വദേശി ഡിക്‌സണ്‍, അത്തിമണി സ്വദേശി രഞ്ജിത്, പട്ടഞ്ചേരി സ്വദേശി വിശാഖ്, മലമ്ബുഴ കടുക്കാംകുന്നം സ്വദേശി മുരളീദാസ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അത്തിമണി കാരികുളം എം. ശ്രീജിത്ത് (വെള്ള), പാലക്കാട് നൂറണി പട്ടാണിത്തെരുവ് സി.പി. ഹൗസില്‍ ബി. ബവിര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ 26 ന് പുലര്‍ച്ചെ 5.25 ന് മീനാക്ഷിപുരം മൂലക്കട സൂര്യപാറയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ കല്ലൂര്‍ പുതുക്കാട് സ്വദേശി റാഫേലാണ് പരാതി നല്‍കിയത്.

തൃശൂരിലെ ജുവലറിയില്‍നിന്ന് തമിഴ്‌നാട് മധുക്കരയിലെ ജുവലറിയില്‍ സ്വര്‍ണം പ്രദര്‍ശിപ്പിച്ചശേഷം തിരികെ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങളാണ് പ്രതികള്‍ കവര്‍ന്നത്. വ്യാപാരി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിന് കുറുകെ കാര്‍ നിര്‍ത്തി പ്രതികളില്‍ ഒരാള്‍ ബസിലേക്ക് കയറി വ്യാപാരിയെ പിടിച്ചിറക്കി കാറില്‍ കയറ്റി തമിഴ്‌നാട് ഭാഗത്തേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ ഇയാളെ മര്‍ദിച്ചവശനാക്കിയ ശേഷം 600 ഗ്രാം സ്വര്‍ണവും 23000 രൂപയും മോബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പിടിയിലായ ഒന്നാംപ്രതി ശ്രീജിത്ത് സി.പി.എം. അത്തിമണി ബ്രാഞ്ചംഗമായിരുന്നു. ബവീര്‍ സി.പി.എം. മുന്‍
എം.എല്‍.എ.യുടെ ഡ്രൈവറായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. വിശ്വനാഥ്, ചിറ്റുര്‍ ഡിവൈ.എസ്.പി. സി. സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here