രാജസ്ഥാനിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച: കോച്ചിംഗ് സെന്റര്‍ പൊളിച്ചുമാറ്റി

0
68

രാജസ്ഥാനിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ സര്‍ക്കാര്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ജയ്പൂര്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (ജെഡിഎ) എന്‍ഫോഴ്സ്മെന്റ് വിഭാഗം തിങ്കളാഴ്ച ജയ്പൂരിലെ അധിഗാം കോച്ചിംഗ് സെന്റര്‍ പൊളിച്ചുമാറ്റിയതാണ് ഒടുവിലത്തെ സംഭവം. മുഖ്യപ്രതികളായ ഭൂപി ശരണും സുരേഷ് ധാക്കയുമാണ് കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്നത്.

രണ്ട് പ്രതികളും ഒളിവില്‍ പോയതിനാല്‍ ഉദയ്പൂര്‍ പോലീസ് സുരേഷിന് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, 46 പരീക്ഷാര്‍ത്ഥികളെ പ്രവേശന പരീക്ഷ എഴുതുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കിയിട്ടുണ്ട്.

രണ്ടാം ഗ്രേഡ് അധ്യാപക നിയമനത്തിനുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍  ഡിസംബര്‍ 23 ന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 57 പേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായും എസ്പി വികാസ് ശര്‍മ്മ അറിയിച്ചു.

രാജസ്ഥാനിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ജലോറിലെ സര്‍ക്കാര്‍ സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ രണ്ട് പ്രതികളില്‍ നിന്ന് ചോദ്യപേപ്പര്‍ വാങ്ങിയിരുന്നു. 2022 ലെ രണ്ടാം ഗ്രേഡ് അധ്യാപക മത്സര പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ്, വൈസ് പ്രിന്‍സിപ്പല്‍ എല്ലാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ ശേഖരിക്കുകയും അവരുമായി ചോദ്യപേപ്പര്‍ പങ്കിടുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ജോധ്പൂര്‍ സ്വദേശി സുരേഷ് വിഷ്ണോയിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് നിന്ന് ഒരു പ്രിന്ററും കണ്ടെടുത്തു.

പരീക്ഷയ്ക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥികളെ ബസില്‍ കയറ്റിക്കൊണ്ടു പോകാനായിരുന്നു സംഘാംഗങ്ങളുടെ ശ്രമമെന്ന് പോലീസ് പറയുന്നു. ഉദ്യോഗാര്‍ത്ഥികളെ ഉദയ്പൂരില്‍ ഇറക്കുന്നതിന് മുമ്പ് ചോദ്യങ്ങള്‍ നല്‍കാനും ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് അവരെ സഹായിക്കാനും അറസ്റ്റിലായവര്‍ പദ്ധതിയിട്ടിരുന്നതായുള്ള വിവരം പോലീസിനു ലഭിച്ചു. ഇതനുസരിച്ച് പോലീസ് പദ്ധതി തയ്യാറാക്കുകയും തട്ടിപ്പിന് ഉത്തരവാദികളായ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പേപ്പര്‍ ലഭ്യമാക്കാന്‍ സൂത്രധാരന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here