മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

0
28

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. 89 വയസ്സായിരുന്നു. കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1971-1996 ൽ വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാനാരി ശ്മശാനത്തിൽ നടക്കും.

വി.കെ കൃഷ്ണമേനോനൊപ്പം പ്രവർത്തനരംഗത്തുണ്ടായിരുന്ന കെ.പി ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ്(യു)വിലേക്ക് മാറി, പിന്നീട് കോൺഗ്രസ്(എസ്)ലും എത്തി. 1995-ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി.

1936 സെപ്റ്റംബർ 20-ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായിട്ടാണ് ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന കെ പി ഉണ്ണികൃഷ്ണൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ലോഹ്യയുടെ അന്ധമായ നെഹ്‌റു വിരോധത്തിലുള്ള വിയോജിപ്പാണ് കെ പിയെ കോൺഗ്രസിലെത്തിച്ചത്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് പത്രപ്രവർത്തകനായിരുന്നു കെ പി ഉണ്ണിക്കൃഷ്ണൻ.

‘ബ്ലിറ്റ്‌സ്’,ശങ്കേഴ്‌സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, ‘മാതൃഭൂമി’ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്ന ഉണ്ണിക്കൃഷ്ണന്റെ പ്രവർത്തനമണ്ഡലം മുംബയും ഡൽഹിയുമായിരുന്നു. 1959 ൽ കോൺഗ്രസിൽ ചേർന്ന കെ പി ഉണ്ണിക്കൃഷ്ണൻ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് ഇന്ദിരയുമായി അകന്ന ഉണ്ണിക്കൃഷ്ണൻ 1978ൽ ദേവരാദ് അർസിന്റെ കോൺഗ്രസ് യുവിൽ ചേർന്നു. 1979-90 കാലയളവിൽ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായി. പിന്നീട് കോൺഗ്രസ് എസിൽ ചേർന്ന ഉണ്ണിക്കൃഷ്ണൻ രാജീവ് ഗാന്ധി സർക്കാരുമായി ബോഫോഴ്‌സ് അഴിമതിയിൽ ശക്തമായി ഏറ്റുമുട്ടി.

മുൻപ്രധാനമന്ത്രിമാരായ വി പി സിംഗിന്റെയും ഐ കെ ഗുജ്‌റാളിന്റെയും നരസിംഹറാവുവിന്റെയും പ്രിയപ്പെട്ടവനായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ 1989-90 കാലഘട്ടത്തിൽ വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗതം എന്നീ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായിരുന്നു.തൊണ്ണൂറുകളുടെ മധ്യത്തോടെ നരസിംഹറാവുവിന്റെ പ്രേരണയിൽ ഉണ്ണിക്കൃഷ്ണൻ ഐക്യ കോൺഗ്രസിലേക്ക് മടങ്ങി.

1996ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. 1971 മുതൽ 1991 വരെ തുടർച്ചയായി ആറു തവണ വടകര മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉണ്ണിക്കൃഷ്ണനെ നാലു തവണ പിന്തുണച്ചത് ഇടതുപക്ഷമായിരുന്നു. ഗൾഫ് യുദ്ധസമയത്ത് കുവൈറ്റിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയത് ഉണ്ണിക്കൃഷ്ണനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here