ഫാഷൻ ലോകത്ത് തൻ്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയാണ് ആസാമിൽ നിന്നുള്ള മേഘലി ദാസ്. ചെത്തി മിനുക്കിയ മുളന്തണ്ടുകളുകളില്‍ മനോഹരമായ ആഭരണങ്ങൾ നിർമിച്ചു കൊണ്ട് ഫാഷൻ ലോകത്ത് ഇടം നേടുകയാണ് ഈ യുവ സംരംഭക. അസമിലെ ഗ്രാമീണ സ്‌ത്രീകളെ സ്വയം പര്യാപ്‌തമാക്കാനും ഈ സംരംഭത്തിലൂടെ ഇവർക്ക് സാധിക്കുന്നു.
ഒരു സർട്ടിഫൈഡ് ജ്വല്ലറി ഡിസൈനറായ മേഘാലിക്ക് വിവിധ ലോഹങ്ങൾ ലഭ്യമായിരുന്നിട്ട് പോലും ആഭരണം നിർമ്മിക്കാൻ മുള തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മുളയില്‍ തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം എല്ലാം ഇതിനോടകം തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എളുപ്പത്തിൽ ലഭ്യമായ വസ്‌തുവായതിനാൽ നൂറുകണക്കിന് സ്ത്രീകളെ തൻ്റെ സംരംഭത്തിലേയ്‌ക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും മേഘാലി പറയുന്നു.
2020-ൽ, കോവിഡ്-19 സമയത്ത്, ആഭരണ രൂപകൽപ്പന പരിശീലന പരിപാടിയിൽ മേഘാലി പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് മുളയാഭരണങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്. “ഞാൻ മുള ഉപയോഗിച്ച് പരമ്പരാഗതമായ ആഭരണങ്ങൾ രൂപകൽപ്പന ചെയ്‌തു. അവ എൻ്റേതായ രീതിയിൽ വിപണനം ചെയ്യാൻ തുടങ്ങി. ഉൽപ്പന്നങ്ങൾ വിവിധ പ്രദർശനങ്ങൾക്ക് കൊണ്ടുപോകാറുണ്ടായിരുന്നു.
സ്ത്രീകൾ ഈ ആഭരണ കല പഠിക്കുകയും സമ്പാദിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എല്ലായിടത്തും മുള ലഭ്യമാണ്. ഗ്രാമപ്രദേശങ്ങളിൽ വീടിന് പിൻവശത്ത് ആളുകൾ ഇത് വളർത്തുന്നു. അതിനാൽ കലയിൽ താൽപ്പര്യമുള്ളവരെ പഠിപ്പിക്കാനും ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ അവരെ സഹായിക്കാനും ഞാൻ തീരുമാനിച്ചു,” മേഘലി ദാസ് പറഞ്ഞു.
2023ൽ, മേഘാലി താൻ നടത്തുന്ന ഒരു മുള ആഭരണ പരിശീലന വർക്ക്‌ഷോപ്പിൽ ചേരാൻ സ്ത്രീകളെ ക്ഷണിക്കുകയാണ്. ഇതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സഹായവും തേടുന്നു. അങ്ങനെയാണ് പരിശീലന ക്ലാസ് ആരംഭിച്ചിട്ടുള്ളത്.
“പരിശീലനം അവസാനിക്കുമ്പോഴേക്കും ചിലർ പഠനം ഉപേക്ഷിച്ചിരുന്നു, പക്ഷേ 40 സ്ത്രീകൾ കോഴ്‌സ് പൂർത്തിയാക്കി. ഇന്ന്, അവർ സ്വന്തമായി ബിസിനസുകൾ നടത്തുകയും നല്ല വരുമാനം നേടുകയും ചെയ്യുന്നു” മേഘാലി പുഞ്ചിരിയോടെ പറയുന്നു. 50 രൂപ മുതൽ 5,000 രൂപ വരെയാണ് മുളയാഭരണങ്ങൾക്ക് മേഘാലി ഈടാക്കുന്നത്.
സമൂഹത്തിലെ താഴേത്തട്ടിൽ നിന്നും ഗ്രാമീണ സമൂഹങ്ങളിൽ നിന്നും കൂടുതൽ സ്‌ത്രീകളെ ഇതിൻ്റെ പങ്കാളികളാക്കാൻ ഇവർ തീരുമാനിച്ചു. ഇതിനായി പ്രാന്തപ്രദേശങ്ങളിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ തുടങ്ങി, മുള ആഭരണങ്ങളെക്കുറിച്ച് സ്ത്രീകളോട് സംസാരിച്ചു. അവരിൽ ഭൂരിഭാഗവും പരിശീലനത്തിന് വരാൻ സമ്മതിച്ചു. മേഘാലി ഇതിലൂടെ നൂറ് കണക്കിന് സ്‌ത്രീകളെ മുളയാഭരണങ്ങൾ നിർമ്മിക്കാൻ പഠിപ്പിച്ചു. ഇന്ന് അവർ മുളയാഭരണങ്ങൾ നിർമിച്ച് മികച്ച തുക വരുമാനമായി നേടുന്നു.
ഒരു മുളയുടെ മുഴുവൻ കഷണത്തിനും പ്രാദേശിക വിപണിയിൽ ഏകദേശം 120 രൂപ വിലവരും, സൗന്ദര്യാത്മക ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഏകദേശം 50,000 രൂപയാണ് ചിലവ് മേഘാലി പറഞ്ഞു. ആഭരണങ്ങൾ മാത്രമല്ല, നിരവധി കരകൗശല വിദഗ്‌ധർ മുളയിൽ നിന്ന് കർട്ടനുകൾ, ഫ്ലോർ മാറ്റുകൾ, ആഭരണങ്ങൾ, അലങ്കാര വസ്‌തുക്കൾ എന്നിവ നിർമ്മിക്കുന്നുണ്ട്. മുളയിൽ നിന്ന് നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും. അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ധാരാളം മുള വിഭവങ്ങളുണ്ട് മേഘാലി കൂട്ടിച്ചേർത്തു.
അടുത്തിടെ, ചില സർക്കാർ ഉദ്യോഗസ്ഥർ അവരുടെ ഷോറൂം സന്ദർശിക്കുകയും പിന്തുണ വാഗ്‌ദാനം നൽകുകയും ചെയ്‌തിരുന്നു. പക്ഷേ ഇതുവരെ സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്നാണ് മേഘാലി പറയുന്നത്. “ഇതുവരെ സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിച്ചിട്ടില്ല. ഞാൻ എൻ്റെ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയാണ് എല്ലാം ചെയ്യുന്നത്. സ്വയംപര്യാപ്‌തരായ സ്ത്രീകളെ കാണുന്നത് എനിക്ക് വലിയ സംതൃപ്‌തി നൽകുന്നു,” മേഘാലി പറയുന്നു.
മുളയുടെ എല്ലാ ഭാഗങ്ങളും ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാമെന്നാണ് മേഘാലി പറയുന്നത്. “മുളയാഭരണങ്ങൾ നിർമ്മിക്കാൻ അധികം ഉപകരണങ്ങളുടെ ആവശ്യമില്ല. ക്ഷമയോടെ അത് ചെയ്യാൻ കഴിയും. മുള ആഭരണങ്ങൾക്കായി കൂടുതൽ ആകർഷകമായ ഡിസൈനുകൾ സൃഷ്‌ടിക്കുന്നതിൽ പല സ്ഥലങ്ങളിലും ഗവേഷണം നടക്കുന്നുണ്ട്.
എനിക്ക്, എൻ്റെ സ്ഥാപനം മുന്നോട്ട് കൊണ്ടു പോകാൻ ഈ സ്‌ത്രീകളുടെ മുഖത്തെ പുഞ്ചിരി തന്നെ പര്യാപ്‌തമാണ്. പിന്തുണ നൽകിയാലും ഇല്ലെങ്കിലും, എൻ്റെ ജോലി ഒരിക്കലും അവസാനിക്കില്ല. എൻ്റെ യാത്ര മറ്റ് സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കാൻ സഹായിക്കണം”







