ഒരു തരി മതി കിട്ടും പതിനായിരം; സ്വർണവിലയ്‌ക്കൊപ്പമുണ്ട് കള്ളന്മാരും

0
15

സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വർണക്കവർച്ചകളും മാലപൊട്ടിക്കൽ കേസുകളും ആശങ്കജനകമായി വർധിക്കുന്നു.

വില ഒരു ലക്ഷം രൂപ കടന്നതോടെ ബൈക്കിലെത്തി മാല പൊട്ടിക്കൽ, വീടുകൾ കയറിയുള്ള മോഷണം, ബസ്–സ്റ്റാൻഡ് കേന്ദ്രമാക്കിയുള്ള സംഘകവർച്ച തുടങ്ങിയ രീതികൾ വ്യാപകമായതായി പൊലീസ് പറയുന്നു. അന്യസംസ്ഥാന സംഘങ്ങളും രംഗത്തുണ്ടെന്നാണ് സൂചന.

പ്രായമായവർ മാത്രമുള്ള വീടുകൾ, ആളില്ലാത്ത വീടുകൾ, ക്ഷേത്രപരിസരങ്ങൾ, ഉത്സവങ്ങൾ, വിവാഹങ്ങൾ തുടങ്ങിയ ചടങ്ങുകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്.

ഇത്തരം ചടങ്ങുകളിൽ ആഭരണങ്ങളുടെ കണക്ക് എടുക്കുന്ന സംഘങ്ങൾ, പിന്നീട് കൃത്യമായ പ്ലാനിംഗോടെയാണ് മോഷണം നടത്തുന്നത്.

ബസുകളിലും തിരക്കേറിയ ഇടങ്ങളിലും പ്രവർത്തിക്കുന്ന സംഘം സ്വർണം ലഭിച്ചാൽ ഉടൻ തന്നെ സംഘത്തിലെ മറ്റൊരാളിലേക്ക് കൈമാറി രക്ഷപ്പെടുന്നതാണ് പതിവ്.

മാല പൊട്ടിച്ചയാളെ പിടികൂടിയാലും നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടില്ലെന്നതാണ് യാഥാർഥ്യം. സ്ത്രീകളുടെ കഴുത്തിൽ ആഭരണമില്ലെങ്കിൽ ബാഗിലുണ്ടാകുമെന്ന ധാരണയിൽ ബാഗുകൾ ലക്ഷ്യമിടുന്നതും സാധാരണമാണെന്ന് പൊലീസ് പറയുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രായമായ സ്ത്രീകളോടും വയോധികരോടും പരിചയം നടിച്ച് വിശ്വാസം നേടിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചും സ്വർണം അപഹരിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

സമീപകാലത്ത്
മണക്കാട് പ്രദേശത്ത് വയോധികയെ ആക്രമിച്ച് പത്ത് പവൻ സ്വർണം കവർന്ന സംഭവവും,

തിരൂർ ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല കവർന്ന കേസും,

കാട്ടാക്കടയിൽ വീടിനുള്ളിൽ നിന്ന് 60 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടതും,

ചെന്നിത്തലയിൽ 25 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതും,

നിലമ്പൂർയിൽ കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത ശേഷം തെളിവ് നശിപ്പിക്കാൻ മാല വിഴുങ്ങിയ സംഭവവും സംസ്ഥാനത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ബാങ്കുകളിലും ജ്വല്ലറികളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ, വീടുകളെ ലക്ഷ്യമിട്ടുള്ള മോഷണങ്ങളാണ് കള്ളന്മാർ കൂടുതലായി തെരഞ്ഞെടുക്കുന്നതെന്ന് പൊലീസ് വിലയിരുത്തുന്നു. സിസിടിവി കേടാക്കുകയോ ദൃശ്യങ്ങൾ മറയ്ക്കുകയോ ചെയ്താണ് വീടുകളിലെ ‘ഓപ്പറേഷൻ’ പൂർത്തിയാക്കുന്നത്.

വീട് പൂട്ടി യാത്ര പോകുന്നവർ, Kerala Police ഒരുക്കിയ ‘Pol App’ ലെ Locked House Information സൗകര്യം ഉപയോഗിച്ച് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ് നിർദേശിക്കുന്നു. അങ്ങനെ ചെയ്താൽ ബന്ധപ്പെട്ട സ്റ്റേഷൻ പരിധിയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.

സ്വർണവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നിരീക്ഷണവും നൈറ്റ് പട്രോളിംഗും ശക്തമാക്കിയതായി ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here