തൃശൂരിൽ കൗമാര പൂരത്തിന് തിരിതെളിഞ്ഞു; സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0
71

കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാണ്ടിമേളം നടന്നു. നഗരത്തിനു ചുറ്റുമുള്ള 20 സ്കൂളുകളിലാണ് കലോത്സവത്തിനെത്തുന്നവർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്

തൃശൂർ: കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന കൗമാര പൂരത്തിനാണ് തുടക്കമായത്. പ്രധാന വേദിയായ സൂര്യകാന്തിയിൽ രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തത്.

ജനുവരി 14 മുതൽ 18 വരെ നടക്കുന്ന കലോത്സവത്തിൽ പതിനയ്യായിരത്തോളം വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. 25 വേദികളിലായി 249 മത്സരങ്ങളാണ് നടക്കുന്നത്. തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടാണ് പ്രധാനവേദി. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു.

ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ട്യ കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല.

കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്കരനും ക്രൈസ്തവ ഭക്തി ഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്. ക്രിസ്മസ് കരോളിന് എതിരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി.

ഏത് മതത്തിൻ്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. റവന്യൂ മന്ത്രി കെ രാജൻ സ്വാഗതം ആശംസിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, മറ്റ് മന്ത്രിമാർ, എംഎൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ്, ജില്ലാ കളക്ടർ, സിറ്റി പോലിസ് കമീഷണർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സര്‍വം മായ എന്ന ചിത്രത്തിലെ ‘ഡെലുലു’വായി പ്രേക്ഷക മനം കവര്‍ന്ന റിയ ഷിബു മുഖ്യാതിഥിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here