സമീപകാലത്തെ ചാഞ്ചാട്ടം സര്‍വകാല റെക്കോര്‍ഡില്‍ എത്തുമോയെന്നാണ് നിക്ഷേപകരും ആഭരണ പ്രേമികളും ഉറ്റുനോക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന്‍റെ വില 95,000 പിന്നിടുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഉയരുന്നത്. ഇന്നലെ 520 രൂപയാണ് ഒരു പവന് കൂടിയത് എങ്കില്‍ ഇന്ന് (നവംബര്‍ 29) ഒറ്റയടിക്ക് 1000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തെ ചാഞ്ചാട്ടം സര്‍വകാല റെക്കോര്‍ഡില്‍ എത്തുമോയെന്നാണ് നിക്ഷേപകരും ആഭരണ പ്രേമികളും ഉറ്റുനോക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന്‍റെ വില 95,000 പിന്നിടുന്നത്.
ആഗോള വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. യു എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്ന പ്രതീക്ഷയാണ് സ്വര്‍ണ വിലയെ വലിയ രീതിയില്‍ ഉയര്‍ത്തുന്നത് എന്നാണ് വിലയിരുത്തല്‍. കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ വാങ്ങലും വിലയെ സ്വാധീനിക്കുന്നുണ്ട്.
ഇന്നത്തെ സംസ്ഥാനത്തെ സ്വര്‍ണ നിരക്ക്
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ വര്‍ധിച്ച് 11,900 രൂപയും പവന് 95,200 രൂപയുമാണ് ഇന്ന് സംസ്ഥാനത്തെ വിപണി നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,785 രൂപയും പവന്78,280 രൂപയുമായി ഉയര്‍ന്നു. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7,625 രൂപയും പവന് 61,000 രൂപയുമാണ്. ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,920 രൂപയും പവന് 39, 360 രൂപയുമാണ്. വെള്ളിവിലയിലും വലിയ മാറ്റമാണ് ഇന്നുണ്ടായിട്ടുള്ളത്. 180 രൂപയാണ് ഇന്നത്തെ കേരളത്തിലെ വിപണി നിരക്ക്.
കേരളത്തിലെ വില നിശ്ചയിക്കുന്നത്
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷൻ ആണ് കേരളത്തിലെ സ്വര്‍ണവില അതാത് ദിവസങ്ങളില്‍ നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, നാണയ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പക്ഷേ രാജ്യത്തെ സ്വര്‍ണ വിലയില്‍ ദിനം പ്രതിയുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. ആഗോള സ്വര്‍ണ വിപണിയില്‍ ഭൗമ രാഷ്‌ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായാണ് തുടരുന്നത്.
പണിക്കൂലി കൂട്ടാതെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചയിടത്താണ് ഇപ്പോഴത്തെ സ്വർണവിലയില്‍ ചാഞ്ചാട്ടം പ്രകടമാകുന്നത്. നിലവിൽ പണിക്കൂലി ഉൾപ്പെടെ ഒരു പവന് ഒരു ലക്ഷത്തിലധികമാകും. ഇത് ഏറ്റവുമധികം ബാധിക്കുന്നത് വിവാഹ പാർട്ടിക്കാരെയാണ്. എന്നാൽ സ്വർണത്തെ നിക്ഷേപമെന്ന നിലയിൽ കാണുന്നവർക്ക് ഏറെ ഗുണകരമാണ് സ്വർണവിലയിലെ ഉയർച്ച.
ഇത് ഇന്ത്യയിലെ സ്വര്‍ണ വിപണിയെ കാര്യമായി സ്വാധീനിക്കും. ഡോളറിന്‍റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും ഒരു പ്രധാന കാരണമാെന്നാണ് വിദഗ്‌ധരുടെ കണക്ക് കൂട്ടല്‍. യുഎസിന്‍റെ പലിശ നിരക്കുകള്‍, പണപ്പെരുപ്പം, രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ എന്നിവയും സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.






