തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസാണ് പ്രതികളെ പിടികൂടിയത്. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ മൂവരും ചേർന്ന് പെൺകുട്ടികൾക്ക് തമ്പുരാൻമുക്കിനു സമീപമുള്ള ഹോട്ടലിൽവച്ച് മദ്യം നൽകിയതായി പോലീസ് പറയുന്നു. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാർഥിനികൾ കുഴഞ്ഞു വീണപ്പോൾ മുഖം കഴുകിക്കൊടുക്കാൻ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ പ്രതികൾ തന്നെയാണ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ വീട്ടിൽ അറിയിച്ചതും ഇവർ തന്നെയാണെന്ന് പോലീസ് പറയുന്നു.
മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം വിട്ട പെൺകുട്ടികളാണ് മൂന്നംഗ സംഘം ലൈംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കൾ തുമ്പ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു