സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിനെ ഹരിത ഓഫീസായി വൈകാതെ പ്രഖ്യാപിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മാലിന്യങ്ങൾ ശേഖരിക്കുന്നതല്ല, വേർതിരിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വന്തം ഓഫീസ് പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും മുൻകൈ എടുക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹരിതകർമ്മ സേന അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കഴിഞ്ഞ ദിവസം കളക്ടറേറ്റിലെ തേനീച്ചക്കൂട് ഇളകുകയും തേനീച്ചക്കൂട്ടം ജീവനക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധിപേരെ ആക്രമിക്കുകയും ചെയ്തിരുന്നത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ കൂടിയാണ് കളക്ടറേറ്റിലെ മെഗാ ക്ലീനിങ് ഡ്രൈവ് എന്നതും ശ്രദ്ധേയമാണ്. എ.ഡി. എം ബീന പി ആനന്ദ്, നഗരസഭാ സെക്രട്ടറി ജഹാംഗീർ എസ്, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.