തിരുവനന്തപുരം: തന്റെ കവിതകൾ സ്കൂളുകളുടെയും സർവകലാശാലകളുടെയും പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാർത്ഥി സമൂഹത്തിനു പഠിക്കാനോ അധ്യാപകസമൂഹത്തിനു പഠിപ്പിക്കാനോ ഗവേഷകര്‍ക്ക് ഗവേഷണം നടത്താനോ വേണ്ടിയല്ല താന്‍ കവിത എഴുതുന്നതെന്നും തന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മേല്‍ അത് അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം സുഹൃത്തുക്കൾക്കയച്ച കുറിപ്പില്‍ പറയുന്നു. ‘ഒരു അപേക്ഷ’എന്ന തലക്കെട്ടോടുകൂടിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
പൂര്‍ണരൂപം
“പ്ലസ് വണ്‍ മലയാളം പരീക്ഷയുടെ പേപ്പര്‍ നോക്കുകയാണ്.
‘സന്ദര്‍ശനം’ പാഠപുസ്തകത്തില്‍ ചേര്‍ത്തതിലും വലിയൊരു ശിക്ഷ കവിക്ക് ഇനി കിട്ടാനില്ല കഷ്ടം തന്നെ!’
എന്റെ കൂട്ടുകാരിയായ ഒരു മലയാളം അധ്യാപിക ഇന്നലെ എനിക്കയച്ച സന്ദേശമാണിത്. ഇക്കാര്യം അക്ഷരംപ്രതി ശരിയാണ് എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടാണ് എന്റെ കവിത സ്‌കൂളുകളുടെയും സര്‍വകലാശാലകളുടെയും സിലബസില്‍നിന്നും ഒഴിവാക്കണമെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്കുവേണ്ടി എന്റെ കവിത ദുരുപയോഗം ചെയ്യരുതെന്നും ഞാന്‍ പണ്ട് ഒരിക്കല്‍ അധികൃതരോട് അപേക്ഷിച്ചത്. സിലബസ് കമ്മിറ്റിയുടെ ഔദാര്യമുണ്ടെങ്കിലേ കവിക്കും കവിതയ്ക്കും നിലനില്‍പ്പുള്ളൂ എങ്കില്‍ ആ നിലനില്‍പ്പ് എനിക്കാവശ്യമില്ല.
ഞാന്‍ എല്ലാവരുടെയും കവിയല്ല. ചില സുകുമാരബുദ്ധികള്‍ പറയുംപോലെ ‘മലയാളത്തിന്റെ പ്രിയകവി’യും അല്ല. മലയാള കവിതയുടെ ചരിത്രത്തില്‍ എനിക്ക് യാതൊരു കാര്യവുമില്ല. എന്റെ സമാനഹൃദയരായ കുറച്ചു വായനക്കാരുടെ മാത്രം കവിയാണ് ഞാന്‍. അവര്‍ക്കു വായിക്കാനാണ് ഞാന്‍ കവിതയെഴുതുന്നത്. സദസ്സിനു മുമ്പില്‍ ചൊല്ലിയാലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാലും അതൊരു ഏകാന്തമായ സ്മൃതിവിനിമയമാണ്.