വഖഫ് ബില്‍ റിപ്പോര്‍ട്ട് രാജ്യസഭ സ്വീകരിച്ചു

0
53

പ്രതിപക്ഷ ബഹളത്തിനിടെ വഖഫ് ബില്ല് റിപ്പോര്‍ട്ട് രാജ്യസഭ സ്വീകരിച്ചു. ബന്ധപ്പെട്ട സഭാ നടപടികള്‍ തുടങ്ങിയ വേളയില്‍ തന്നെ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് റിപ്പോര്‍ട്ട് മേശപ്പുറത്തുവച്ചതും സ്വീകരിച്ചതും. ബഹളം ശക്തമായതിനെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധ്യക്ഷന്‍ ജഗദീപ് ധങ്കര്‍ തീരുമാനിച്ചു.

സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ എല്ലാ ഭേദഗതി നിര്‍ദേശങ്ങളും തള്ളിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം, ഭരണപക്ഷ അംഗങ്ങള്‍ നല്‍കിയ ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ പൂര്‍ണമായും തള്ളി തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.

അതിനിടെയാണ് രാജ്യസഭ ചെയര്‍മാന്‍ വഖഫ് ബില്ല് റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് ബിജെപി അംഗം മേധ കുല്‍ക്കര്‍ണി ബില്ല് റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചു. രാഷ്ട്രപതിയുടെ സന്ദേശം ജഗദീപ് ധങ്കര്‍ വായിക്കുന്ന വേളയിലും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. അംഗങ്ങളെ ശാന്തരാക്കണം എന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ധങ്കര്‍ ആവശ്യപ്പെട്ടു.

സമാനമായ വിഷയത്തില്‍ ഉള്‍പ്പെടെ ലോക്‌സഭയും ഇന്ന് ബഹളത്തില്‍ മുങ്ങി. ഉച്ചവരെ സഭ നിര്‍ത്തിവച്ചിരിക്കുകയാണ് സ്പീക്കര്‍. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ജനുവരി 30നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദേശിച്ച ഒരു ഭേദഗതി പോലും അംഗീകരിക്കാത്തതാണ് വിവാദമായത്. അതേസമയം, ഭരണപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന 14 ഭേദഗതി നിര്‍ദേശങ്ങളും അംഗീകരിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here