വക്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളിവിളാകം ആറ്റൂർ തൊടിയിൽ ബി.എസ് നിവാസിൽ രാഹുൽ (24) ആണ് മരിച്ചത്. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയിൽസ്മാൻ ആയിരുന്നു രാഹുൽ. ആകെ ഉണ്ടായിരുന്ന സഹോദരൻ മൂന്നു മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.
ഇതിന്റെ മനോവിഷമത്തിലായിരുന്നു രാഹുലെന്നും സുഹൃത്തുക്കളും പൊലീസും പറഞ്ഞു. രാഹുലിനെയും സഹോദരനെയും മാതാപിതാക്കൾ ചെറുപ്പത്തിൽ ഉപേക്ഷിച്ചിരുന്നു. തുടർന്ന് ബന്ധുക്കളാണ് വളർത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു. വക്കം പണ്ടാരതോപ്പിന് സമീപം ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്ത് നിന്ന് മരണക്കുറിപ്പും കണ്ടെത്തിയരുന്നു.ഇക്കാര്യങ്ങൾ തന്നെയാണ് മരണക്കുറിപ്പിലും എഴുതിയിരുന്നത്.
മരണപ്പെടുന്നതിന് മുന്നെ അടുത്ത സുഹൃത്തുക്കളെ രാഹുൽ ഫോണിൽ വിളിച്ചിരുന്നു. തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനോടൊപ്പം പോകുകയാണെന്നുമാണ് എല്ലാവരോടും പറഞ്ഞത്. സുഹൃത്തുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് തൂങ്ങിയതെന്ന് മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമായെന്നും പൊലീസ് അറിയിച്ചു. മാസങ്ങളായി ഇയാൾ ജോലിയ്ക്ക് പോയിരുന്നില്ല. സംഭവത്തെ തുടർന്ന്, പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.