മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായ അവലോകന സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചു.
സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. കെ ഗോപാലകൃഷ്ണന് പുതിയ ചുമതല നൽകും. അതേസമയം, ഗോപാലകൃഷ്ണനൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ സർക്കാർ നീട്ടി. സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പുനഃപരിശോധന സമിതിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്‌ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു. ഇതിനിടെ പ്രശാന്തിനു മറുപടി നൽകി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തി.
കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.