സനാതൻ സേവാ സമിതിയ്ക്ക് രൂപം നല്കി അരവിന്ദ് കെജ്രിവാൾ

0
59

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നീക്കവുമായി അരവിന്ദ് കെജ്രിവാൾ. സനാതൻ സേവാ സമിതിയ്ക്ക് കെജ്രിവാൾ രൂപം നല്കി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് കൂടുതൽ ഹൈന്ദവ വോട്ടുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് കെജ്രിവാൾ പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഡൽഹിയിലെ പ്രമുഖ സന്യാസിമാരെ ഉൾക്കൊള്ളിച്ചാണ് കെജ്രിവാൾ പുതിയ സമിതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ബിജെപിയുടെ ഹിന്ദു വോട്ട് നേടാനുള്ള പരിശ്രമങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ആം ആദ്മി അധ്യക്ഷന്റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.സനാതൻ സേവാ സമിതി രൂപീകരിച്ചതിന് പിന്നാലെ നിരവധി പുരോഹിതർക്കും മഹാമണ്ഡലേശ്വരർക്കും ഈ സമിതിയിൽ കെജ്രിവാൾ അംഗത്വം നൽകുകയും ചെയ്തു. ഇതിനുപിന്നാലെ ചടങ്ങിൽ പങ്കെടുത്ത പുരോഹിതന്മാരും മതനേതാക്കളും കെജ്രിവാളിന്റെ ഈ നീക്കത്തെ അഭിനന്ദിക്കുകയും വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനായി പ്രാർഥിക്കുന്നുവെന്ന് ചടങ്ങിൽ വെച്ച് അറിയിക്കുകയും ചെയ്തു.

“സനാതന ധർമ്മത്തിനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് ഞങ്ങൾ നന്ദി പറയുന്നു. ഈ പദ്ധതി കേവലം സാമ്പത്തിക സഹായം മാത്രമല്ല, പുരോഹിത സമൂഹത്തോടുള്ള ആദരവിൻ്റെ പ്രതീകമാണ്’ എന്നും ചടങ്ങിൽ പങ്കെടുത്ത ജഗദ്ഗുരു മഹാമണ്ഡലേശ്വർ പറഞ്ഞു.സനാതൻ ധർമ്മത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചത് എഎപിയുടെ ഭാഗ്യമാണെന്ന് അരവിന്ദ് കെജ്രിവാൾ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

പുരോഹിത സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ദൈവം തങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്. സനാതൻ സേവാ സമിതി ഈ ദിശയിലുള്ള ഒരു വലിയ ചുവടുവയ്പായാണ് വിലയിരുത്തുന്നതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.അതേസമയം, പൂജാരി, ഗ്രന്ഥി സമ്മാന് യോജന എന്ന പദ്ധതിയും ആം ആദ്മി സർക്കാർ ആരംഭിച്ചു.

ഇതുവഴി ഡൽഹിയിലെ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന പൂജാരിമാർക്ക് എല്ലാ മാസവും 18000 രൂപ ഓണറേറിയം നൽകുമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ടീയത്തിന് ബദലയാണ് കെജ്രിവാളിന്റെ പുതിയ നീക്കത്തെ വിലയിരുത്തുന്നത്. സനാതന ധർമവുമായി ബന്ധപ്പെട്ട വോട്ടർമാർക്കിടയിൽ പാർട്ടിയെ ജനപ്രിയമാക്കാൻ ഈ സംരംഭത്തിന് കഴിയുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി ഒരുങ്ങി കഴിഞ്ഞു. എല്ലാ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പാർട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഡൽഹി തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാം തവണയും അധികാരം പിടിച്ചെടുക്കാനാണ് എഎപി ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here