താടി വെച്ചതിന് മുസ്ലീം പോലീസുകാരന് നല്‍കിയ ശിക്ഷാനടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

0
50

ചെന്നൈ: താടി വെച്ചതിന് മുസ്ലീം പോലീസുകാരനെ ശിക്ഷിച്ച നടപടി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് ഉത്തരവ്. മധുരയിലെ ഗ്രേഡ് 1 പോലീസ് കോണ്‍സ്റ്റബിളായ ജി. അബ്ദുള്‍ ഖാദര്‍ ഇബ്രാഹിമിന്റെ പരാതി പരിഗണിക്കവെയാണ് കോടതി ഇടപെടല്‍.

മധുരയില്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്ത് വരികയാണ് അബ്ദുള്‍ ഖാദര്‍ ഇബ്രാഹിം. തന്റെ മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം താടിവളര്‍ത്തിയത്.

2018 നവംബര്‍ 9 മുതല്‍ ഡിസംബര്‍ 9വരെ മക്കയിലും മദീനയിലും പോകുന്നതിനായി ഇദ്ദേഹം അവധിയെടുത്തിരുന്നു. പിന്നീട് കാലിന് പരിക്കേറ്റതിനെതുടര്‍ന്ന് ഡിസംബര്‍ 10വരെ അവധി നീട്ടണമെന്ന് ഇദ്ദേഹം അസിസ്റ്റന്റ് പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന്റെ ആവശ്യം കമ്മീഷണര്‍ തള്ളി. പിന്നാലെ താടി വളര്‍ത്തിയെന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കൂടാതെ താടി വളര്‍ത്തിയതിന് അബ്ദുള്‍ ഖാദറിന്റെ ഇന്‍ക്രിമെന്റ് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെയ്ക്കാനും മേലുദ്യോഗസ്ഥര്‍ ഉത്തരവിട്ടിരുന്നു.

അതേസമയം വൃത്തിയായി വെട്ടിയൊതുക്കിയ താടി വളര്‍ത്താന്‍ പോലീസുകാര്‍ക്ക് അനുമതിയുണ്ടെന്ന് പരാതിക്കാരന്‍ കോടതി മുമ്പാകെ അറിയിച്ചു. പോലീസ് ആക്ടില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും പരാതിക്കാരന്‍ പറഞ്ഞു.

’’ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണ് പരാതിക്കാരന്‍ ലീവിന് അപേക്ഷ നല്‍കിയത്. അദ്ദേഹത്തിന് ലീവ് അനുവദിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ ഇന്‍ക്രിമെന്റ് തടഞ്ഞുവെച്ച നടപടി ശരിയായില്ല,’’ കോടതി പറഞ്ഞു.

പിന്നാലെ പോലീസുകാരന് മേല്‍ ചുമത്തിയ ശിക്ഷ റദ്ദാക്കിയ കോടതി എട്ടാഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here