ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജിൽ മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയ വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അദീൻ നാസറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും സാമൂഹ്യമാധ്യമത്തിലൂടെ തന്നെ സംഭവത്തിൽ ക്ഷമ ചോദിച്ചെന്നും വിദ്യാർഥി പൊലീസിന് മൊഴി നൽകി.അതേസമയം സംഭവത്തിൽ അദീൻ നാസറിനെ കോളേജ് അധികൃതർ സസ്പെന്‍റ് ചെയ്തു.
ചൂണ്ടി ഭാരത്മാതാ കോളജ് ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥിയായ അദീൻ, കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വെച്ച് ചിത്രമെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതുമാണ് വീഡിയോ. ഇതിന് പിന്നാലെ കെഎസ്‍യു എസ്എഫ്ഐ നേതാവിനെതിരെ പരാതി നൽകിയിരുന്നു. കെഎസ്‍യു യൂണിറ്റ് സെക്രട്ടറി എഐ അമീൻ ആണ് പരാതി നൽകിയത്. ഇതോടെയാണ് പൊലീസ് കേസെടുത്തത്.