സംസ്ഥാന അസംബ്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയ ഗാനത്തെ അപമാനിച്ചതിന് അഞ്ച് ബിജെപി എംഎൽഎമാർക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. സമാന സംഭവത്തിൽ രണ്ടാം തവണയാണ് കേസ് ഫയൽ ചെയ്യുന്നത്. നിലാദ്രി ശേഖർ ദന, ദീപക് ബർമൻ, മനോജ് ടിഗ്ഗ, ശങ്കർ ഘോഷ്, സുദീപ് കുമാർ മുഖർജി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംസ്ഥാന നിയമസഭാ വളപ്പിൽ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ 12 ബിജെപി എംഎൽഎമാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്ട് 1971 പ്രകാരവുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.നവംബർ 29ന് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന തൃണമൂൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎമാർ പ്രത്യാക്രമണം നടത്തുകയും ‘ചോർ ചോർ’ (കള്ളൻമാർ) എന്ന് വിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ദേശീയ ഗാനത്തെ അപമാനിച്ചതിന് നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് (എംജിഎൻആർഇജിഎ) തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവച്ചതിനെതിരെയായിരുന്നു പ്രതിഷേധം.ദേശീയ ഗാനത്തോടെ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിച്ചെങ്കിലും ബിജെപി എംഎൽഎമാർ പ്രതിഷേധം തുടരുകയായിരുന്നു. ബിജെപി നിയമസഭാംഗങ്ങൾ സഭയിൽ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബന്ദ്യോപാധ്യായയ്ക്ക് രേഖാമൂലം തൃണമൂൽ കോൺഗ്രസ് പരാതി നൽകി. “ബംഗാളിലെ ജനങ്ങൾക്ക് സുവേന്ദു അധികാരി കള്ളനാണെന്ന് അറിയാം. ബിജെപി അദ്ദേഹത്തെ കള്ളനെന്ന് വിളിച്ച് വീഡിയോ മാത്രമാണ് പുറത്തുവിട്ടത്”- ബിജെപി എംഎൽഎമാർക്കെതിരെ ചുമത്തിയ കേസുകളോട് പ്രതികരിച്ചുകൊണ്ട് ടിഎംസി നേതാവ് കുനാൽ ഘോഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. അറസ്റ്റ് ഒഴിവാക്കാനാണ് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. അവരെല്ലാം ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചു. അതിനാലാണ് നിയമപ്രകാരം കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.