ടാന്‍സാനിയ: അപൂർവ്വ രത്ന കല്ലുകൾ കണ്ടെത്തി ഒറ്റ രാത്രികൊണ്ട് കോടിപതിയായി മാറിയ ടാൻസാനിയയിലെ സാനിനിയു ലൈസർ എന്ന ഖനിത്തൊഴിലാളിയുടെ വാർത്ത ലോകശ്രദ്ധ നേടിയിരുന്നു. എന്നാൽ, ലൈസറിനെ ഭാഗ്യം വീണ്ടും തുണച്ചിരിക്കുകയാണ്. ഇപ്പോൾ മൂന്നാമതൊരു ടാൻസാനൈറ്റ് രത്നകല്ലു കൂടി കണ്ടെത്തി വാർത്തകളിൽ ഇടം നേടുകയാണ് ലൈസർ. 6.3 കിലോഗ്രാം ഭാരമുള്ള രത്ന കല്ലാണ് അദ്ദേഹം കണ്ടെത്തിയത്.
ടാന്‍സാനിയയുടെ വടക്കന്‍ പ്രദേശത്തുള്ള ഖനികളിലൊന്നില്‍ നിന്നാണ് ഈ രത്നക്കല്ല് കണ്ടെത്തിയത്. ഈ രത്നത്തിന് രണ്ടു മില്യൺ ഡോളർ വിലമതിക്കുമെന്നാണ് റിപ്പോർട്ട്. രത്നകല്ലുകൾ വിറ്റു കിട്ടുന്ന പണം സ്കൂളും ആരോഗ്യകേന്ദ്രവും നിർമിക്കാൻ ചെലവഴിക്കുമെന്ന് ലൈസർ പ്രതികരിച്ചു.
കിഴക്കൻ ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ഇരുണ്ട വയലറ്റ് നിറമുള്ള രത്നക്കല്ലുകളാണ് ടാൻസാനൈറ്റ്. കഴിഞ്ഞ ജൂണിലായിരുന്നു ഇതുവരെ കണ്ടെത്തിയവയില്‍ വെച്ച് ഏറ്റവും വലിയ അപൂര്‍വ രത്നക്കല്ലുകള്‍ ലൈസർ കണ്ടെത്തിയത്. 9.27 കിലോയും 5.10 കിലോയും ഭാരമുള്ള രണ്ടു രത്ന കല്ലുകളാണ് ലൈസർ കണ്ടെത്തിയത്. രാജ്യത്ത് രത്നഖനനം ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ ഏറ്റവും വലിയ രത്നക്കല്ലുകള്‍ എന്നായിരുന്നു ഖനനമന്ത്രാലയം ഇതേപ്പറ്റി പ്രതികരിച്ചത്.
ഇത് സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെ 774 കോടി ടാന്‍സാനിയന്‍ ഷില്ലി (ഏകദേശം 25 കോടിയോളം രൂപ) ആണ് സര്‍ക്കാര്‍ പ്രതിഫലമായി കൈമാറിയത്. കഴിഞ്ഞ വർഷമാണ് ടാൻസാനിയയിലെ ഖനികളിൽ ജോലി ചെയ്യുന്ന കൈത്തൊഴിലാളികൾക്ക് കിട്ടുന്ന രത്നങ്ങളും സ്വർണവും നേരിട്ടു സർക്കാരിന് കൈമാറാനായി വ്യാപാരശാലകൾ തുറന്നത്.