മുനമ്പത്ത് ബോട്ട് മറിഞ്ഞ് അപകടം, ഒരാളുടെ മൃതദേഹം കണ്ടെത്തി; മൂന്ന് പേര്‍ക്കായി തിരച്ചില്‍ .

0
69

മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നേവി, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനന്‍, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് ഇന്നലെ ബോട്ട് മുങ്ങി കാണാതായത്.

ഇന്നലെ രാത്രി ഒമ്പതു മണിയോടെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയന്‍, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ വെളളിയാഴ്ച രാത്രി എട്ടോടെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. മൂന്ന്പേരെയുംഫോർട്ട്‌കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കാണാതായ മറ്റുള്ളവര്‍ക്കായി ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല.

ബോട്ട് മറിഞ്ഞ് ഏകദേശം നാല് മണിക്കൂറോളം കടലിൽ കിടന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. മത്സത്തൊഴിലാളികളെ കരക്കെത്തിച്ചത് സെന്റ് ജൂഡ് വള്ളത്തിലെ തൊഴിലാളികളാണ്. അഞ്ച് പേര്‍ക്ക് കയറാവുന്ന ഫൈബര്‍ വള്ളത്തില്‍ ഏഴ് പേര് കയറിയതും അളവിലും അധികം മീനുണ്ടായിരുന്നതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. എന്നാൽ മോശം കാലാവസ്ഥയ്ക്കിടെ ശക്തമായ തിരമാലയിൽ ബോട്ട് മറിയുകയായിരുന്നുവെന്നും വിവരമുണ്ട്.

വൈപ്പിന്‍, അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങളിലെ ഫിഷറീസ് വകുപ്പിന്റെ മൂന്ന് പട്രോള്‍ ബോട്ടുകള്‍, കോസ്റ്റല്‍ പൊലീസിന്റെ ബോട്ട്, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം, കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍, ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍,മറൈന്‍ പ്രത്യാശ ആബുലന്‍സ്  എന്നിവ കടലില്‍ നിന്നും ആകാശത്ത് നിന്നും തിരച്ചില്‍ നടത്തുന്നുണ്ട്.

ഇതിനിടെ അപകടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ആരോപിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി രംഗത്തെത്തി. മത്സ്യബന്ധന യാനങ്ങളുടെ മോണിറ്ററിങ്ങിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാവിക് സംവിധാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. നാലു പേരെ കാണാതായതില്‍ ഉത്തരവാദി സര്‍ക്കാരാണ്. ഇതൊരു കൊലപാതകമാണ്. മത്സ്യത്തൊഴിലാളികളുടെ ജീവന്‍ കടലില്‍ പൊഴിയുന്നതില്‍ പരിഹാരമില്ല. മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങളെ സമഗ്രമായി പരിഗണിക്കുന്ന സമീപനം ഉണ്ടാകണം. അപകടം സര്‍ക്കാരിന്റെ നിരുത്തരവാദിത്തത്തിന്റെ അനന്തരഫലമാണ്. തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ അടിയന്തര ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here