കന്യാകുമാരി: കേരളത്തിൽ നിന്ന് പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ മദപ്പാടിലാണെന്ന് തമിഴ്നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. മാസങ്ങളോളം കാട്ടിൽ ശാന്തനായിരുന്ന കാട്ടാന വീണ്ടും തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കന്യാകുമാരി ജില്ലയിലെ കോതയാറാലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.
തിരുനെൽവേലി ജില്ലയിലെ മഞ്ചോല എസ്റ്റേറ്റിന്റെ പരിസരത്താണ് അരിക്കൊമ്പൻ തിങ്കളാഴ്ച രാത്രി എത്തിയത് . ഇതും തമിഴ്നാടിന്റെ സംരക്ഷണ വനമേഖലയാണ്. 2000 തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി മാഞ്ചോല ഗവ. ഗസ്റ്റ് ഹൗസിന്റെ പരിസരത്ത് എത്തിയിരുന്നു, അതിന് ശേഷം പരിസരത്തുള്ള വാഴകൃഷി നശിപ്പിക്കുകയും ഒരു വീടിന്റെ മേൽക്കൂരയും തകർത്തിരുന്നു. കഴിഞ്ഞദിവസം സമീപത്തിലെ സ്കൂളിന്റെ പരിസരത്തും എത്തിയിരുന്നു, കഴിഞ്ഞ ദിവസം കൊമ്പൻ ഊത്ത് എസ്റ്റേറ്റിലെ തേയില ഫാക്ടറിക്ക് സമീപം എത്തിയിതിന്നെ തുടർന്ന് മുൻകരുതലായിട്ട് ഫാക്ടറി പ്രവർത്തിപ്പിക്കരുത് എന്ന് നിർദ്ദേശവും നൽകി. അതുപോലെ പരിസരത്തുള്ള സ്കൂളിനും പ്രാദേശിക അവധി നൽകി. അരിക്കൊമ്പനൊപ്പം കൂടെ നാല് കാട്ടാനകളും ഉണ്ടായിരുന്നു.
മാസങ്ങൾക്ക് മുൻപ് മുണ്ടൻതുറ കടുവാ സങ്കേതത്തിലാണ് തമിഴ്നാട് വനം വകുപ്പ് ആനയെ തുറന്നുവിട്ടത്. അതിനുശേഷം കന്യാകുമാരി ജില്ലയിലെ അപ്പർ കോതയാർ പരിസരത്തായിരുന്നു ആനയുടെ സഞ്ചാരം.
ആനയുടെ സഞ്ചാരത്തിലും ഇപ്പോൾ വേഗത വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മാത്രം പത്തു കിലോമീറ്റർ സഞ്ചരിച്ചെന്നാണ് വനംവകുപ്പ് പറയുന്നത്. കളക്കാട് മുണ്ടംതുറ കടുവാ സങ്കേതത്തിൽ നിന്ന് 25 കിലോമീറ്റർ മാറിയാണ് ആന കഴിഞ്ഞ ദിവസം എത്തിയിരുന്നത്. ചിന്നക്കനാൽ പോലെയുള്ള അന്തരീക്ഷമാണ് മഞ്ചോല എസ്റ്റേറ്റിലും അതിനാലാണ് ആന ഇവിടേക്ക് എത്തിയത് എന്നാണ് പ്രാഥമിക നിഗമനം. എസ്റ്റേറ്റിന്റെ പരിസരത്ത് എത്തിയെങ്കിലും ആന ജനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാക്കിയില്ല എന്നത് സന്തോഷ വാർത്തയാണ്.
തിരുനെൽവേലി ജില്ലയിൽ മാത്രം വെറ്ററിനറി ഡോക്ടർമാർ, വനപാലകർ എന്നിങ്ങനെ 40 പേർ അടങ്ങുന്ന സംഘം നിലവിൽ അരികൊമ്പന്റെ നീക്കം പരിശോധിക്കുകയാണ്. രാവിലെ വെടി ഉയർത്തി ആനയെ മഞ്ചോല എസ്റ്റേറ്റിൽ നിന്ന് തുരുത്തിയതിനു ശേഷം റേഡിയോ കോളർ സിഗ്നൽ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കന്യാകുമാരി ഡിഎഫ്ഒ ഇളയരാജയുടെ നേതൃത്വത്തിൽ കന്യാകുമാരി ജില്ലയിലെ വനമേഖലയിലും പരിശോധന നടത്തിയിരുന്നു. ഒടുവിൽ ഇന്നലെ ഉച്ചയോടെയാണ് സിഗ്നൽ ലഭിച്ചത്.
ആന കേരളത്തിലേക്ക് വരാൻ സാദ്ധ്യത കുറവാണെന്ന് മുണ്ടൻതുറ കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ചെമ്പകപ്രിയ പറഞ്ഞു. ആനയിറങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കളക്കാട് മുണ്ടൻതുറ കടുവാ സങ്കത കേന്ദ്രത്തിൽ വിനോദ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.