മൂവാറ്റുപ്പുഴയിൽ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പോകുന്നു എന്ന് കാട്ടി കെഎസ്ഇബി വാഴവെട്ടിയ സംഭവത്തിൽ കർഷകന് സർക്കാരിന്റെ നഷ്ടപരിഹാരം കൈമാറി. കോതമംഗലം എംഎൽഎ ആന്റണി ജോൺ കർഷകനായ തോമസിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.
തോമസിന്റെ വിളവെടുക്കാറായ നാനൂറിലേറെ വാഴകൾ ഒരു മുന്നറിയിപ്പുമില്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിയത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് കൃഷി മന്ത്രിയും വൈദ്യുതി മന്ത്രിയും നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്. ന്യൂസ് 18 വാർത്തയെത്തുടർന്നാണ് കൃഷി-വൈദ്യുതി മന്ത്രിമാർ വിഷയത്തിൽ ഇടപെട്ടത്. ഓണത്തോട് അനുബന്ധിച്ച് വിളവ് കാത്തു കിടന്ന 406 വാഴകളാണ് വെട്ടി നശിപ്പിച്ചത്. തോമസിന്റെ കൃഷിസ്ഥലത്തിനു മുകളിലൂടെ 11 കെവി ലൈൻ പോകുന്നതിനാൽ അപകടം ഉണ്ടാകും എന്ന് ചൂണ്ടികാട്ടിയാണ് കെ എസ് ഈ ബി 50 സെന്റിലെ കൃഷി മുഴുവനായും നശിപ്പിച്ചത്.
മൂലമറ്റത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന 11 കെവി ലൈനുകൾ കൃഷി സ്ഥലത്തിന് തൊട്ട് മുകളിലൂടെയാണ് കടന്ന് പോകുന്നത്. വൈദ്യുതി ലൈനുകൾ ഉയർത്തി അപകടം ഒഴിവാക്കുത്തിന് പകരമാണ് കെഎസ്ഇബി വാഴകൃഷി നശിപ്പിച്ച് ‘പ്രശ്നപരിഹാരം’ കണ്ടത്.