സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്തിട്ടും ഉപയോഗിക്കാത്ത ഭൂമി പിടിച്ചെടുക്കും. കൊറോണക്കാലത്ത് വരുമാനവര്‍ധനവിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയോഗിച്ച വിദഗ്ധസമിതിയാണ് ഈ ശുപാര്‍ശ മുന്പോട്ട് വയ്ക്കുന്നത്. പാട്ടഭൂമിയുടെ വിശകലനം പഠിക്കാനും കുടിശ്ശിക പിരിച്ചെടുക്കാനുമായി വിദഗ്ധരായ അഭിഭാഷകരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപവത്കരിക്കണം.
ഭൂമി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിനു നല്‍കുന്ന രീതി നവീകരിക്കണമെന്നും മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ സമിതി നിര്‍ദ്ദേശിച്ചു. പാട്ടഭൂമിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പാട്ടത്തിന് നല്‍കിയതില്‍ പത്തുശതമാനം ഇത്തരത്തില്‍ പിടിച്ചെടുത്താല്‍ രണ്ടായിരം ഹെക്ടര്‍ ഭൂമി സര്‍ക്കാരിന് വീണ്ടും പ്രയോജനപ്പെടുത്താം. വിപണിവിലയനുസരിച്ച് ഇത്രയും ഭൂമിക്ക് രണ്ടായിരം മുതല്‍ നാലായിരം വരെ കോടി വിലവരും.
കൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിയില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് 50 ശതമാനം ഉപയോഗിച്ചിട്ടില്ലെങ്കില്‍ തിരിച്ചെടുക്കാം. പാട്ടഭൂമിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫ്‌ളോര്‍-ഏരിയ അനുപാതം 0.5-ല്‍ കുറവാണെങ്കില്‍ ശേഷിക്കുന്നത് പിടിച്ചെടുക്കാം. ഫ്ളോര്‍-ഏരിയ അനുപാതം ഒന്നില്‍ക്കുറവായ മറ്റു സ്ഥാപനങ്ങളുടെ മിച്ചമുള്ള ഭൂമിയും പിടിച്ചെടുക്കാം. ശേഷിക്കുന്ന സ്ഥലം പ്രയോജനപ്പെടുത്താന്‍ ജനുവരിക്കുമുമ്ബ് അപേക്ഷിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഭൂമിയാണ് തിരിച്ചെടുക്കേണ്ടത്.