പടിഞ്ഞാറൻ കെനിയയിലുണ്ടായ വാഹനാപകടത്തിൽ 48 പേർ മരിച്ചു. കെനിയയിലെ ലോണ്ടിയാനിയിൽ വെള്ളിയാഴ്ച വൈകുന്നേരം ഷിപ്പിംഗ് കണ്ടെയ്‌നർ കയറ്റിയ ലോറി റോഡിൽ നിന്ന് തെന്നിമാറി നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസും ദൃക്‌സാക്ഷികളും വെളിപ്പെടുത്തി.
“അതിവേഗത്തിൽ വരുന്ന ട്രെയിലർ കണ്ടു. ഞാൻ തലനാരിഴക്ക് ഓടി രക്ഷപ്പെട്ടു. പുറകിൽ നിന്നയാൾ എന്നെ ഓവർടേക്ക് ചെയ്തു, അപ്പോഴാണ് ഇടിച്ചത്. ട്രെയിലർ മറ്റ് വാഹനങ്ങളിൽ പോയി ഇടിച്ചു. ” ഡ്രൈവറായ പീറ്റർ ഒട്ടിയോനോ പറഞ്ഞു.
ലോറി ആറിലധികം വാഹനങ്ങളിൽ ഇടിക്കുകയും കാൽനടയാത്രക്കാരുടെ മേൽ ഇടിക്കുകയും ചെയ്തതായി കെനിയ റെഡ് ക്രോസ് പറഞ്ഞു. പരിക്കേറ്റ 20 ലധികം പേരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായി റെഡ് ക്രോസ് അറിയിച്ചു.
“ലണ്ടിയാനിയിൽ ഉണ്ടായ ഭയാനകമായ റോഡപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം രാജ്യം ദുഃഖിക്കുന്നു,” കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ട്വീറ്റ് ചെയ്തു.
സമീപ വർഷങ്ങളിൽ കെനിയയിലെ റോഡുകളിൽ ഏറ്റവും മാരകമായ അപകടങ്ങളിലൊന്നാണ് ഇത്. കഴിഞ്ഞ വർഷം മധ്യ കെനിയയിൽ ബസ് പാലത്തിൽ നിന്ന് നദീതടത്തിലേക്ക് മറിഞ്ഞ് 34 പേർ മരിച്ചിരുന്നു.