ഇന്ത്യയിൽ ഫെയ്സ്ബുക്ക് നിരോധിക്കുന്ന കാര്യംപരിഗണിക്കേണ്ടിവരുമെന്ന താക്കീതുമായി കർണാടക ഹൈക്കോടതി.

0
88

ഇന്ത്യയിൽ ഫെയ്സ്ബുക്ക് നിരോധിക്കുന്ന കാര്യംപരിഗണിക്കേണ്ടിവരുമെന്ന താക്കീതുമായി കർണാടക ഹൈക്കോടതി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൗദി അ‌റേബ്യയിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരന്റെ കേസുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ അ‌ന്വേഷണത്തോട് ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്തെത്തിയത്.

ഭർത്താവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്, കർണാടക മംഗളൂരു സ്വദേശിനി കവിത സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട പൂർണമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം എന്നും ഫെയ്സ്ബുക്കിനോട് കോടതി ആവശ്യപ്പെട്ടു.

ഇന്ത്യൻ പൗരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിൽ മംഗളൂരു പോലീസും കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്നും കോടതി പറഞ്ഞു. കേസിൽ അടുത്ത വാദം കേൾക്കുന്നത് ജൂൺ 22ലേക്ക് മാറ്റി.

ഭർത്താവ് ശൈലേഷ് കുമാർ (52) 25 വർഷമായി സൗദി അറേബ്യയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു എന്നും താനും കുട്ടികളും നാട്ടിലാണെന്നും കവിത ഹർജിയിൽ ചൂണ്ടിക്കാട്ടി. 2019-ൽ പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആർസി) പിന്തുണച്ച് ശൈലേഷ് കുമാർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു എന്നും ഇതിനു പിന്നാലെ, അജ്ഞാതർ അ‌ദ്ദേഹത്തിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അ‌തുപയോഗിച്ച് സൗദി അ‌റേബ്യയിലെ രാജാവിനും ഇസ്ലാം മതത്തിനും എതിരേ ആക്ഷേപകരമായ പോസ്റ്റുകൾ ഇട്ടതായും കവിത പരാതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം അറിഞ്ഞയുടൻ ശൈലേഷ് കുമാർ അത് വീട്ടുകാരെ അറിയിച്ചു. കവിത ഇതു ചൂണ്ടിക്കാട്ടി മംഗളൂരു പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ, സൗദി പോലീസ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

കേസിൽ അന്വേഷണം ആരംഭിച്ച മംഗളൂരു പൊലീസ് ഫെയ്‌സ്ബുക്കിന് കത്തയച്ചിരുന്നു. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്വേഷിക്കുകയും ചെയ്തു. എന്നാൽ, ഫേസ്ബുക്ക് ഈ വിഷയത്തിൽ ഇതുവരെ പോലീസിനോട് പ്രതികരിച്ചിട്ടില്ല. അന്വേഷണത്തിൽ ഉണ്ടാകുന്ന കാലതാമസം ചോദ്യം ചെയ്ത് 2021ലാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കേന്ദ്ര സർക്കാരിനും കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here