ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകി. കോടതിയുടെ മുന്നിൽ വന്ന വിദ്വേഷ പ്രസംഗ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിർദേശം.
രാജ്യത്തിന്റെ ഘടനയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ് വിദ്വേഷ പ്രസംഗമെന്നും ഇത് രാഷ്ട്രത്തിന്റെ ഹൃദയത്തിലേക്കും ജനങ്ങളുടെ അന്തസിനേയുമാണ് ബാധിക്കുന്നതെന്ന് ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു.
പൊതു ജനങ്ങളുടെ നന്മ ഉദ്ദേശിച്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും അത് കൈവിട്ട് പോകരുതെന്നും ഉത്തരവിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു.
രാഷ്ട്രീയവും മതവും വേർപെടുകയും രാഷ്ട്രീയക്കാർ മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന നിമിഷത്തിൽ വിദ്വേഷ പ്രസംഗം അവസാനിക്കുമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി പറഞ്ഞിരുന്നു.