ദിസ്പൂർ: അസമിൽ പതിനഞ്ച് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച് പിതാവ് ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. അസമിലെ കൊക്രാജറിലാണ് സംഭവം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം നിലച്ച് കടുത്ത ദാരിദ്ര്യത്തിലായ തൊഴിലാളിയാണ് തന്റെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 2 നാണ് ദിപക് തന്റെ മകളെ രണ്ട് സ്ത്രീകള്‍ക്ക് വിറ്റത്. സംഭവം അറിഞ്ഞ ഭാര്യയും ഗ്രാമവാസികളും പൊലീസില്‍ പരാതി നൽകുകയായിരുന്നു. 45,000 രൂപയ്ക്കാണ് ഇയാൾ കുഞ്ഞിനെ വിറ്റത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികളില്ലാത്തതു കൊണ്ടാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്ത രണ്ട് സ്ത്രീകളും മൊഴി നൽകി. മൂവർക്കുമെതിരെ മനുഷ്യക്കടത്ത് കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.