മലപ്പുറം: ഓണ്‍ലൈന്‍ മാട്രിമോണിയല്‍ വെബ് സൈറ്റുകള്‍ ഉപയോഗിച്ച് വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. ഇത് സംബന്ധിച്ച് രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40) വിനെയാണ് മലപ്പുറം വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പത്തോളം സ്ത്രീകളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിവാഹ സൈറ്റുകളില്‍ ‘ആദി’ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. നിലവില്‍ രണ്ട് സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹ ആലോചനയുമായെത്തി യുവതികളുമായും അവരുടെ വീട്ടുകാരുമായും വിശ്വാസം സ്ഥാപിക്കും. തുടർന്ന് ഇവരുമായി പ്രണയത്തിൽ ആവുകയാണ് ഇയാളുടെ രീതി. 2014 മുതൽ സഞ്ജു സമാന തട്ടിപ്പ് ആവർത്തിച്ച് വരികയാണ്. ഇയാള്‍ ഒരേ സമയം തന്നെ ഒന്നിലധികം യുവതികളുമായി പ്രണയബന്ധം സ്ഥാപിക്കുകയും അവരുടെ തന്നെ ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രണയത്തിലായ യുവതികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും, മൊബൈൽ ഫോൺ സിം കാർഡുകളും , പ്രൊഫഷണൽ ഐഡന്‍റിറ്റി കാർഡുകളും ഉപയോഗിക്കുന്ന ഇയാൾ ഒരേ സമയം പത്തിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നതായാണ് വിവരം.
ഇതിനിടെ പണവും സ്വര്‍ണ്ണവും സ്വന്തമാക്കി മുങ്ങുകയാണ് പതിവ്. ഒരു പരാതിക്കാരിയില്‍ നിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളില്‍ നിന്ന് 10 ലക്ഷവും ആറു പവനും ഇത്തരത്തില്‍ സഞ്ജു കൈക്കലാക്കിയിരുന്നു. ഒരു പെണ്‍കുട്ടിയുടെ പിതാവായ സഞ്ജു രണ്ടാം ഭാര്യയോടൊപ്പം എറണാകുളത്ത് താമസിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്തിന്‍റെ നിർദേശ പ്രകാരം സി.ഐ. റസിയ ബംഗാളത്ത്, എസ്.ഐ. എം.കെ. ഇന്ദിരാ മണി, എസ്.എച്ച്.ഒ. പി.എം. സന്ധ്യാദേവി എന്നിവർ മലപ്പുറം പൊലീസിന്‍റെ സഹായത്തോടെ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.