തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഈ സർക്കാരിന്റെ കാലയളവിലെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം. കർഷക സമരത്തെ പിന്തുണച്ചും കേന്ദ്ര നിലപാടിനെ വിമർശിച്ചുമുള്ള പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂർണമായി വായിക്കുമോ എന്നതാണ് ഇന്നത്തെ ആകാംക്ഷ. പൗരത്വ നിയമ ഭേദഗതിയെ വിമർശിക്കുന്ന ഭാഗം കഴിഞ്ഞ തവണ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ടു ഗവർണർ വായിച്ചിരുന്നു. സമാന നിലപാട് ഇന്നു രാവിലെ 9ന് തുടങ്ങുന്ന പ്രസംഗത്തിൽ അദ്ദേഹം സ്വീകരിച്ചേക്കും.
കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെയും തദ്ദേശീയരുടെയും പുനരധിവാസമാകും നയപ്രഖ്യാപനത്തിലെ ഊന്നൽ. നാലര വർഷത്തെ സർക്കാരിന്റെ നേട്ടങ്ങളും ചൂണ്ടിക്കാട്ടും. 12 മുതൽ 14 വരെ നന്ദിപ്രമേയ ചർച്ച അടുത്ത വർഷത്തെ ബജറ്റ് 15ന് രാവിലെ 9ന് മന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ബജറ്റിനേക്കുറിച്ചുള്ള ചർച്ച 8 മുതൽ 20 വരെ. അന്തിമ ഉപധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും 21ന്. ആദ്യ 4 മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടിൻമേൽ ചർച്ചയും വോട്ടെടുപ്പും 25ന്. 27, 28 തീയതികളിൽ അടിയന്തരമായി പാസാക്കേണ്ട ബില്ലുകൾ അവതരിപ്പിക്കാനാണു സാധ്യത. കിഫ്ബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ വിവാദമായ
സിഎജി റിപ്പോർട്ടും ഇൗ സമ്മേളനത്തിൽ മേശപ്പുറത്തു വയ്ക്കും.
ഡിജിറ്റൽ വോട്ടിങ്ങും സൗജന്യ വൈഫൈയും
തിരുവനന്തപുരം ∙ നിയമസഭയിൽ എത്തുന്ന ആർക്കും ഇനി സൗജന്യ വൈഫൈ സൗകര്യം. എംഎൽഎമാർക്ക് മേശപ്പുറത്തെ കംപ്യൂട്ടറിൽ തന്നെ ഡിജിറ്റലായി വോട്ടു രേഖപ്പെടുത്താനുള്ള
സൗകര്യവും ഏർപ്പെടുത്തി.
English Summary: Kerala assembly session.