സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ത്യയിൽ ആദ്യമായി സിനിമക്കു വ്യവസായ സ്റ്റാറ്റസ് നൽകുക കേരളം ആയിരിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള പഠനം സർക്കാർ തുടങ്ങി കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും. സമയം ഇല്ലാത്ത പ്രമുഖരെ ചലച്ചിത്ര അക്കാദമി അധ്യക്ഷനാക്കില്ലെന്നും ഉദ്യോഗസ്ഥഭരണം അക്കാദമികളിൽ അനുവദിക്കില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.
സർക്കാർ ബജറ്റിലെ വ്യവസായ വികസന വിഹിതം സിനിമക്കും ഉപയോഗിക്കാൻ കഴിയും. തിയറ്ററിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അത് സംരംഭമായി തുടങ്ങുന്നവർക്ക് എല്ലാ പിന്തുണയും നൽകുകയെന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അക്കാദമി അധ്യക്ഷ നിയമനം പെട്ടെന്ന് നടക്കുമെന്നും ഇപ്പോൾ തന്നെ അക്കാദമി ഭരണ സമിതി വൈകിയെന്നും മന്ത്രി പറഞ്ഞു. നല്ല ആളുകളുടെ എണ്ണം കൂടിയതുകൊണ്ടുള്ള കാലതാമസമാണെന്നും മന്ത്രി പറഞ്ഞു. വകുപ്പ് ചെയ്യാൻ ഉള്ളത് എല്ലാം ചെയ്തു കഴിഞ്ഞു. ഇനി വൈകാതെ ഉത്തരവ് ഇറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
അക്കാദമി നിയമനങ്ങളിൽ മാനദണ്ഡം പ്രവർത്തനം തന്നെ ആയിരിക്കും. സ്ഥാപനം നടത്തി കൊണ്ടുപോകാൻ സമയം ഉള്ള പരിചയ സമ്പന്നരെയാണ് നിയമിക്കുക. ഉദ്യോഗസ്ഥഭരണം അക്കാദമികളിൽ പാടില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനം വിപുലീകരിക്കും. ഫിലിം ഫെസ്റ്റിവെലും അവാർഡ് നൽകലും മാത്രമല്ല അക്കാദമിയുടെ ചുമതലയെന്നും നല്ല സിനിമാ സാക്ഷരത ഉണ്ടാക്കാൻ അക്കാദമിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.







