തിരുവനന്തപുരം: 2026-ലെ ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം (മഞ്ഞകാര്‍ഡ്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. എഎവൈ ഗുണഭോക്താക്കള്‍ക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കും. വിതരണം ഉത്രാടം ദിനമായ ഓഗസ്റ്റ് 25-നകം പൂര്‍ത്തിയാക്കും.
2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. തുണിസഞ്ചി കൂടാതെ ഭക്ഷ്യവസ്തുക്കൾ 15 എണ്ണമാണ് ഉണ്ടാവുക.
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്‍െ്റയും സപ്ളൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് അനൂപ് ജേക്കബ് അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗത്തിന് സ്പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.
സപ്ലൈകോ ഓണം ഫെയറുകള്‍
വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വര്‍ഷം 3 ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ആഗസ്റ്റ് 8 മുതല്‍ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകള്‍ നടത്തും. 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകള്‍ ആഗസ്റ്റ് 16 മുതല്‍ 25 വരെയാണ്.
ഭക്ഷ്യവകുപ്പിന് ഇതുവരെ അനുവദിച്ച ആകെ തുക 448.05 കോടി രൂപ
ഈ സര്‍ക്കാരിന്‍െ്‌റ രണ്ടുമാസത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പിന് അനുവദിച്ചത്.
- മാര്‍ക്കറ്റ് ഇടപെടലിന് 273 കോടി രൂപ. (സൗജന്യകിറ്റ് വിതരണത്തിന് 53 കോടി രൂപ ഉള്‍പ്പെടെ).
- നെല്ല് സംഭരണ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ 154.79 കോടി രൂപ.
- ഗതാഗത ചാര്‍ജ് ഇനത്തില്‍ 20.26 കോടി രൂപ







