തിരുവനന്തപുരം: സംസ്ഥാനത്ത് ‘വൈദ്യുതി നിയന്ത്രണം’ എന്ന പേരിൽ നടപ്പാകുന്ന അപ്രഖ്യാപിത പവര്‍കട്ടിന്റെ ദൈർഘ്യം കൂടുന്നു . തുടക്കത്തിൽ 15 മിനിറ്റ് നേരമാണ് കവർന്നിരുന്നതെങ്കിൽ ഇപ്പോളത് 45 മിനിറ്റ് വരെയായി ഉയർന്നു. പവർകട്ട് ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപഭോഗം ഉയർന്നു തന്നെയാണെന്ന് കെഎസ്ഇബി പറയുന്നു. സംസ്ഥാനത്ത് പറയാതെ ‘പവര്‍കട്ട് ‘; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി. രാത്രി ഏഴിന് ശേഷമാണ് പവർകട്ട് നടപ്പിലാകുന്നത്. ചുരുങ്ങിയത് 25 മിനിറ്റ് നേരമെങ്കിലും നിലവിൽ പവർകട്ട് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
പവർകട്ടിൽ ജനരോഷം ഉയരുന്നത് കെഎസ്ഇബി ജീവനക്കാർക്കു നേരെയാണ്. കെഎസ്ഇബി ഓഫീസുകളിൽ നേരിട്ടു ചെന്ന് പ്രശ്നമുണ്ടാക്കുന്ന സംഭവങ്ങളും കുറവല്ല. പവർകട്ട് പ്രഖ്യാപിക്കാത്തതിനാലാണ് ഈ ബുദ്ധിമുട്ടെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറയുന്നു.
ദേശീയതലത്തിൽ വൈദ്യുതി ഉൽപ്പാദനം കുറവാണ് എന്നതാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ഇക്കാരണത്താൽ വൈദ്യുതി വാങ്ങാൻ കഴിയുന്നില്ല. ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റായിരുന്നു. കെഎസിഇബിയുടെ വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനം 17.32 ലക്ഷം യൂണിറ്റ്. കാലവർഷത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ പറയുന്നു.







