തിരുവനന്തപുരം: വി.ഡി.സതീശൻ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗ്യാരന്‍റികൾ ഉൾപ്പെട്ടേക്കും. റദ്ദാക്കിയ സിൽവര്‍ ലൈനിന് പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതിൽ ആകാംക്ഷ. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നി ആയിരിക്കും പ്രസംഗം.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും ഊന്നൽ. ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ,വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, അടക്കം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
എന്താണ് നയപ്രഖ്യാപനം
ഒരു പുതിയവര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ നയം എന്താണ് എന്ന് കൃത്യമായി വ്യക്തമാക്കുന്ന ഒന്നാണ് നയപ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപനം ഗവര്‍ണറാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പുതിയ വര്‍ഷത്തിലെ ആദ്യ നിമയസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിവസമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവതരിപ്പിക്കുന്നത്.
മുന്‍ വര്‍ഷത്തെ സര്‍ക്കാരിൻ്റെ നേട്ടങ്ങളും പദ്ധതികളും നയപ്രഖ്യാപനത്തിലുണ്ടാകും. അതോടൊപ്പം വരും വര്‍ഷത്തിലേക്കുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പദ്ധതികളും സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള സൂചനകളുമാണ് നയപ്ര്യാപനത്തില്‍ ഉണ്ടാകുന്നത്. പോയ വര്‍ഷം കേന്ദ്ര സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ ജനദ്രോഹ നടപടികളും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കും.








