ശബരിമല തീര്‍ഥാടനത്തിന് സമഗ്രമാറ്റം; പമ്പയില്‍ ഏപ്രിലില്‍ കണ്‍ട്രോള്‍ ഓഫീസ്,

0
22

ഭക്തര്‍ക്കുള്ള സേവനത്തിന് പരമപ്രധാന്യം നല്‍കിയുള്ള സമീപന രേഖയില്‍ ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണല്‍ നിലവാരം ഉറപ്പുവരുത്തുന്നു.

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് സമഗ്രമാറ്റം വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ആദ്യ മുന്നൊരുക്ക യോഗവും കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്‍റെ വിലയിരുത്തലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്നു.

വരുന്ന മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസ് ഏപ്രില്‍ മാസത്തില്‍ തന്നെ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബജറ്റ് തയ്യാറാക്കും. ശബരിമല ഫെസ്റ്റിവല്‍ അക്കൗണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ നേതൃത്വത്തില്‍ തത്സമയം ഓഡിറ്റ് ചെയ്യാനും യോഗം തീരുമാനിച്ചു.

അടുത്ത തീര്‍ത്ഥാടന കാലത്തിലേക്കുള്ള പുതിയ സമീപന രേഖ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങള്‍, ആകര്‍ഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷന്‍സും എന്നിങ്ങനെ അഞ്ച് ശീര്‍ഷകങ്ങളിലായി വിശദമായ സമീപന രേഖയാണ് പ്രസിഡന്‍റ് അവതരിപ്പിച്ചത്.

ഭക്തര്‍ക്കുള്ള സേവനത്തിന് പരമപ്രധാന്യം നല്‍കിയുള്ള സമീപന രേഖയില്‍ ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണല്‍ നിലവാരം ഉറപ്പുവരുത്തുന്നു. ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാര്‍ക്കും ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി പ്രത്യേക പരിശീലനം നല്‍കും. പ്രൊഫഷണല്‍ സമീപനം ഉറപ്പുവരുത്തുന്നതിനാണ് പരിശീലനം നല്‍കുന്നത്. ക്രൗഡ് മാനേജ്‌മെന്‍റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്ക്കായി കൂടുതല്‍ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പൊതു ബജറ്റിന് പുറമെ ശബരിമല ഫെസ്റ്റിവലിന് മാത്രമായി പ്രത്യേകം ബജറ്റ് തയ്യാറാക്കും. മണ്ഡല-മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പെങ്കിലും മരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണ് ദേവസ്വം ബോര്‍ഡിന്‍റെ പുതിയ സമീപന രേഖ. സന്നിധാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് സൗജന്യമായി മൊബൈല്‍ ചാര്‍ജിങ് പോയിന്‍റുകളും സമീപനരേഖ ഉറപ്പുനല്‍കുന്നു.

വരുന്ന ദേവസ്വം ബോര്‍ഡ് യോഗങ്ങളില്‍ ആവശ്യമെങ്കില്‍ സമീപന രേഖയില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.എന്‍. ഗണേശ്വരന്‍ പോറ്റി, വിജിലന്‍സ് ആന്‍ഡ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വി. സുനില്‍കുമാര്‍ ഐ.പി.എസ്, ചീഫ് എഞ്ചിനീയര്‍ രഞ്ജിത്ത് കെ. ശേഖര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here