ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്
തിരുവനന്തപുരം: കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ആന്തോസയാനിൻ പിഗ്മെന്റുകൾ അടങ്ങിയ പുതിയ ഇനം ചേമ്പായ ‘ജാമുനി ചേമ്പ്’ ഉടൻ വിപണിയിലെത്തും.
പർപ്പിൾ നിറമുള്ള ഈ ചേമ്പിന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും കഴിവുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ (CTCRI) ശാസ്ത്രജ്ഞരാണ് ഈ പുതിയ ഇനം വികസിപ്പിച്ചത്.
കേരളത്തിലെ വനമേഖലകളിൽ നിന്നു കണ്ടെത്തിയ ചേമ്പിനെ ഹൈബ്രിഡ് രീതിയിൽ മെച്ചപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുയോജ്യമായ ഇനമായി മാറ്റുകയായിരുന്നു.
ഒരു ചെടിയിൽ നിന്ന് 1.5 മുതൽ 2 കിലോ വരെ കിഴങ്ങ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഈ ചേമ്പിനെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനായി സ്പുട്നിക് ഫാംസ് എന്ന സ്റ്റാർട്ട്-അപ്പ് കമ്പനിയുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം ധാരണാപത്രം ഒപ്പുവച്ചു.
ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജി. ബൈജുവും സ്പുട്നിക് ഫാംസ് സി.ഇ.ഒ സമിത് റിനും ചേർന്നാണ് ധാരണാപത്രം കൈമാറിയത്.
ഡോ. ജി. ബൈജു, ഡോ. ശരവണൻ രാജു, ഡോ. എ. ആശാദേവി, ഡോ. പി. സേതുരാമൻ, ഡോ. ശിവകുമാർ, ഡോ. കെ.എം. സെന്തിൽകുമാർ, ഡോ. സി. പ്രദീപിക എന്നിവർ ഉൾപ്പെട്ട ശാസ്ത്രജ്ഞ സംഘമാണ് ഗവേഷണത്തിന് പിന്നിൽ.
ജാമുനി ചേമ്പ് ആദിവാസി കർഷകരിലൂടെയും വാണിജ്യാടിസ്ഥാനത്തിലുമുള്ള കൃഷിയിലൂടെ രാജ്യത്തിനകത്തും വിദേശ വിപണികളിലേക്കും എത്തിക്കാനാണ് പദ്ധതി.
പർപ്പിൾ നിറമുള്ള ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ ഉൾപ്പെടെയുള്ള ജൈവ സജീവ ഘടകങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിവുള്ളതാണെന്ന് ഗവേഷകർ കണ്ടെത്തി.
ലബോറട്ടറി തലത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ സ്തനാർബുദവും കുടൽ കാൻസറും ഉൾപ്പെടെയുള്ള കാൻസർ കോശങ്ങളിൽ ജാമുനി ചേമ്പ് ഗണ്യമായ സ്വാധീനം ചെലുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.
ദഹന പ്രശ്നങ്ങൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും നാട്ടുവൈദ്യത്തിൽ ഉപയോഗിച്ചിരുന്ന ഈ ചേമ്പ്, കാൻസർ ചികിത്സയിൽ സസ്യാധിഷ്ഠിത മരുന്നുകൾക്ക് പുതിയ സാധ്യതകൾ തുറക്കുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നു.
ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച പുതിയ ഇനം വാണിജ്യാടിസ്ഥാനത്തിൽ കൃഷിക്ക് അനുയോജ്യമാണ്.
ഒരു ചെടിയിൽ നിന്ന് 1.5 മുതൽ 2 കിലോ വരെ കിഴങ്ങ് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിന് സ്റ്റാർട്ട്-അപ്പ് കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
എന്നാൽ മരുന്നായി അംഗീകരിക്കുന്നതിന് മുൻപ് വിശദമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉൾപ്പെടെ നിരവധി ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു






