തിരുവനന്തപുരം: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന ജയിലുകളിലെ തടവുകാരുടെ വേതനം ഗണ്യമായി വർധിപ്പിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ജയിൽ മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ചരിത്രത്തിൽ ആദ്യമായി ഇത്രയും വലിയ വർധനവ് നടപ്പാക്കുന്നത്.
പുതുക്കിയ ഉത്തരവുപ്രകാരം സ്കിൽഡ് വിഭാഗത്തിൽപ്പെടുന്ന തടവുകാർക്ക് പ്രതിദിനം 620 രൂപയും, സെമി-സ്കിൽഡ് വിഭാഗത്തിന് 560 രൂപയും, അൺ-സ്കിൽഡ് വിഭാഗത്തിന് 530 രൂപയും നൽകും.
നിലവിൽ സ്കിൽഡ് വിഭാഗത്തിന് 152 രൂപയും, സെമി-സ്കിൽഡിന് 127 രൂപയും, അൺ-സ്കിൽഡിന് 63 രൂപയുമായിരുന്നു വേതനം.
വർധിപ്പിച്ച വേതനത്തിൽ നിന്ന് 30 ശതമാനം തുക കുറ്റകൃത്യങ്ങളിൽ ഇരയായവർക്കുള്ള നഷ്ടപരിഹാര ഫണ്ടിലേക്ക് മാറ്റിവെക്കും.
കഠിനതടവിന് ശിക്ഷിക്കപ്പെട്ടവർ നിർബന്ധമായും ജോലി ചെയ്യണമെന്നും മറ്റ് തടവുകാർ താൽപര്യമനുസരിച്ച് ജോലിയിൽ ഏർപ്പെടാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മരത്തിൽ കൊത്തുപണി, തയ്യൽ, നെയ്ത്ത് തുടങ്ങിയ അതിവിദഗ്ധ തൊഴിൽ ചെയ്യുന്ന തടവുകാർക്കാണ് ഏറ്റവും ഉയർന്ന വേതനമായ 620 രൂപ ലഭിക്കുക.
തടവുകാരുടെ പുനരധിവാസവും തൊഴിൽപരമായ കഴിവുകൾ മെച്ചപ്പെടുത്തലും ലക്ഷ്യമിട്ടാണ് വേതന വർധനയെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.









