health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും സജീവമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് നിലവിലെ മഴയ്ക്ക് പ്രധാന കാരണം. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും പശ്ചിമഘട്ടത്തിൻ്റെ സ്വാധീനവും രാജ്യത്തിൻ്റെ കിഴക്കും വടക്കും ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെയുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മലയോരങ്ങളിലും ജാഗ്രത
ഹരിയാന, ഛണ്ഡിഗഡ്, ഡൽഹി, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സെപ്റ്റംബർ ഒന്നു വരെ ഒറ്റപ്പെട്ട മഴ ലഭിക്കും. കിഴക്കൻ ഉത്തർപ്രദേശിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെയും പടിഞ്ഞാറൻ രാജസ്ഥാനിൽ മൂന്നു മുതൽ അഞ്ചു വരെയും മഴയ്ക്ക് സാധ്യതയുണ്ട്.
ഉത്തരാഖണ്ഡിലെ അൽമോറ, ചമോലി, രുദ്രപ്രയാഗ്, ഹരിദ്വാർ, നൈനിറ്റാൾ എന്നിവിടങ്ങളിലും അനുബന്ധ പർവതപ്രദേശങ്ങളിലും സെപ്റ്റംബർ രണ്ടുവരെ ശക്തമായ മഴയും കാറ്റും തുടരും. ഹിമാചൽപ്രദേശിലെ ഷിംല, ബിലാസ്പൂർ, കുളു, മാണ്ഡി എന്നിവിടങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ കനത്ത മഴ മുന്നറിയിപ്പുണ്ട്. ഇവിടെ പലയിടത്തും റോഡുകൾ തകർന്നു. ജമ്മ്യു കശ്മീരിലെ രജൗരി, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിലും മഴയും കാറ്റും ശക്തമാകും. തുടർച്ചയായ മഴ ചരിവുകളെ ദുർബലപ്പെടുത്തുന്നതിനാൽ മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മിന്നൽപ്രളയത്തിനും സാധ്യത കൂടുതലാണ്.
മധ്യ ഇന്ത്യയിൽ പ്രളയ ഭീഷണി
മധ്യപ്രദേശിൻ്റെ പടിഞ്ഞാറൻ മേഖലകളിൽ സെപ്റ്റംബർ അഞ്ചുവരെ മഴ തുടരും. കിഴക്കൻ മധ്യപ്രദേശിലും വിദർഭയിലും ഈ ദിവസങ്ങളിൽ മഴ ലഭിക്കും. ഛത്തീസ്ഗഡിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. സിങ്‌റൗളി, മാണ്ഡ്‌ല, സത്നയിലെ ചിത്രകൂട് എന്നിവിടങ്ങളിൽ ഇതിനോടകം വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്.
കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കനക്കും
ഒഡിഷയിൽ ഓഗസ്റ്റ് 31നും ഝാർഖണ്ഡിൽ സെപ്റ്റംബർ രണ്ടുവരെയും കനത്ത മഴ പെയ്യും. ബിഹാറിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെയും പശ്ചിമബംഗാളിൽ അഞ്ചു വരെയും സിക്കിമിൽ രണ്ടുവരെയും മഴ തുടരും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
പടിഞ്ഞാറൻ തീരത്തും മഴ; ഗുജറാത്തിൽ പ്രതിസന്ധി
കൊങ്കൺ, ഗോവ മേഖലകളിൽ സെപ്റ്റംബർ അഞ്ചുവരെയും മധ്യ മഹാരാഷ്ട്രയിൽ രണ്ടു മുതൽ അഞ്ചു വരെയും മഴ ലഭിക്കും. മറാത്ത്‌വാഡ, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഗുജറാത്തിൽ മഴക്കുറവ് രൂക്ഷമാണ്. സംസ്ഥാനത്തെ 34 ജില്ലകളിൽ 11 എണ്ണത്തിലും 50 ശതമാനത്തിലധികം മഴയുടെ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റിൽ 96.5 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. ഇത് കൃഷിയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലും മഴ മുന്നറിയിപ്പ്
തീരദേശ ആന്ധ്രാപ്രദേശ്, യാനം, കർണാടക, രായലസീമ, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തെലങ്കാന എന്നിവിടങ്ങളിൽ സെപ്റ്റംബർ അഞ്ചുവരെ ഒറ്റപ്പെട്ട മഴ ലഭിക്കും. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഈ ആഴ്ച മുഴുവൻ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ ആദ്യവാരം മഴ സജീവമാകുന്നത് ചിലയിടങ്ങളിൽ ആശ്വാസമാകുമെങ്കിലും പ്രളയബാധിത പ്രദേശങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്ക, ആൻഡമാൻ കടൽ, പശ്ചിമബംഗാൾ തീരം എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് വള്ളങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും പാടില്ല. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
കർഷകർ, പച്ചക്കറി വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി സാധാരണക്കാരെ കാലാവസ്ഥാ പ്രതിസന്ധി ബാധിച്ചു. അധിക മഴ മൂലം പഴങ്ങൾ എളുപ്പത്തിൽ ചീഞ്ഞുപോകുകയും വിളകൾക്ക് നാശനഷ്‌ടമുണ്ടാവുകയും ചെയ്‌തു. കൃഷിയിടങ്ങളിലും വിപണികളിലും ഗാർഹിക ബജറ്റുകളിലും കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം അനുഭവപ്പെടുന്നുണ്ട്.
ബിഹാറിലെ 20 ജില്ലകൾക്ക് കനത്ത മഴ മുന്നറിയിപ്പ്
വെള്ളപ്പൊക്കം മൂലം നേപ്പാളിൽ നാശനഷ്‌ടങ്ങൾ ഉണ്ടായതിന് പിന്നാലെ ബീഹാറിലെ ഖഗരിയ, ചമ്പാരൻ എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ ഒന്നുവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബിഹാറിലെ എട്ട് ജില്ലകൾ അതീവ ജാഗ്രതയിലാണ്. ഓഗസ്റ്റ് 29 നും 31 നും ഇടയിൽ പശ്ചിമ ബംഗാളിലും ജാർഖണ്ഡിലും ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചേക്കാം. നിലവിലുള്ള കാലാവസ്ഥാ സംവിധാനങ്ങൾ ദുർബലമാകുന്നതോടെ മധ്യ, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മഴ കുറയാനിടയാകുമെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യത നിലനിൽക്കുന്നു.
വെള്ളപ്പൊക്ക ഭീതിയിൽ ഒഡീഷയിലെ ജനങ്ങൾ
ഒഡീഷയിലെ മൂന്ന് ജില്ലകളിലായി ഏകദേശം 76,000 പേർ ഇപ്പോഴും വെള്ളപ്പൊക്കത്തിൻ്റെ പിടിയിലാണ്. കേന്ദ്രപാര, ഭദ്രക്, ജാജ്‌പൂർ എന്നിവയെല്ലാം ദുരിതബാധിത ജില്ലകളാണ്. ഈ മൺസൂണിൽ സംസ്ഥാനം ഇതിനകം രണ്ട് വട്ടം വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് പതിമൂന്നാം തിയ്യതിയുണ്ടായ രണ്ടാമത്തെ വെള്ളപ്പൊക്കം 1,895 ഗ്രാമങ്ങളിലായി 13,50,306 ആളുകളെയാണ് ബാധിച്ചത്.
എന്നിരുന്നാലും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിൻ്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ പ്രധാന നദികളിലെയും ജലനിരപ്പ് ഇപ്പോൾ കുറഞ്ഞു, അപകടനിലയ്ക്ക് താഴെയാണ്. എന്നാൽ സെപ്റ്റംബർ രണ്ട് വരെ ഒഡീഷയിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നതിനാൽ സ്ഥിതി വീണ്ടും ദുഷ്‌കരമായേക്കും.
]]>സ്കൈമെറ്റ് നിരീക്ഷണം: ഓഗസ്റ്റിൽ 13% മഴക്കമ്മി
പ്രമുഖ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിൻ്റെ കണക്കനുസരിച്ച്, ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് 13% മഴക്കമ്മി രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദങ്ങളുടെ കുറവ് കാരണം ഇത്തവണ മൺസൂൺ സാധാരണയേക്കാൾ 15% നേരത്തെ അവസാനിക്കാൻ സാധ്യതയുണ്ടെന്ന് സ്കൈമെറ്റ് മെറ്റീരിയോളജി വൈസ് പ്രസിഡൻ്റ് മഹേഷ് പലാവത് വ്യക്തമാക്കുന്നു. ഇന്ത്യൻ ഓഷ്യൻ ഡൈപോൾ അനുകൂലമാകുമെന്നും അത് എൽ നിനോയുടെ ആഘാതം കുറയ്ക്കുമെന്നും കരുതിയിരുന്നെങ്കിലും, നിലവിൽ അത് ന്യൂട്രൽ അവസ്ഥയിലേക്ക് മാറിയത് തിരിച്ചടിയായി. തന്മൂലം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ശേഷിക്കുന്ന ദിവസങ്ങളിൽ മികച്ച മഴ ലഭിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരൾച്ചാ ഭീതിയിലുള്ള സംസ്ഥാനങ്ങൾ
വരണ്ട വടക്ക്-പടിഞ്ഞാറൻ കാറ്റ് ബംഗാൾ ഉൾക്കടലിൽ നിന്നുള്ള മേഘങ്ങളെ തടയുന്നതിനാൽ രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരും. ഇത് വരും മാസങ്ങളിൽ കടുത്ത വരൾച്ചയ്ക്ക് കാരണമായേക്കാം. മൺസൂൺ സീസൺ ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും പല സംസ്ഥാനങ്ങളിലും മഴ ലഭ്യത തീർത്തും അസമമാണ്.
ഈ സംസ്ഥാനങ്ങളിലെ കടുത്ത മഴക്കമ്മി ഖാരിഫ് വിളകളുടെ ജലസേചനത്തെ ബാധിക്കുകയും കർഷകരുടെ ഉപജീവനമാർഗം പ്രതിസന്ധിയിലാക്കുകയും ചെയ്യും. മഹാരാഷ്ട്രയിലും സെപ്റ്റംബർ 4 വരെ സാധാരണയിൽ കുറവ് മഴ മാത്രമേ ലഭിക്കൂ. രാജസ്ഥാനിൽ താപനില 40 ഡിഗ്രി സെൽഷ്യസിനടുത്താണ്. സാധാരണ സെപ്റ്റംബർ 17-ഓടെ പിൻവാങ്ങുന്ന മൺസൂൺ ഇത്തവണ അതിന് മുൻപേ രാജസ്ഥാനിൽ നിന്ന് മടങ്ങാൻ സാധ്യതയേറി.
മറ്റ് ഭാഗങ്ങളിൽ കനത്ത മഴ പ്രവചനം (ഓഗസ്റ്റ് 22 – 27)
ചിലയിടങ്ങളിൽ വരൾച്ചയാണെങ്കിൽ, രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓഗസ്റ്റ് 27 വരെ ശക്തമായ മൺസൂൺ സജീവമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
]]>കേരളത്തിന് ഭീഷണിയായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഒന്നാം ഓണമായ ഉത്രാട ദിവസം അടക്കം മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്നും നാളെയും മഴയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യതയെന്നാണ് പ്രവചനം. ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവോണ ദിവസം മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ.
നിലവിൽ വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം (Low Pressure Area) തുടരുകയാണ്. ഇതിന് പുറമെ വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിലായും, വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായും മറ്റ് രണ്ട് ചക്രവാതച്ചുഴികൾ കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ന്യൂനമർദ്ദങ്ങളാണ് കേരളത്തിൽ മഴ അനുകൂലമാക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23-ന് (08/23/2026) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 24-ന് (08/24/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും, ഓഗസ്റ്റ് 25-ന് (08/25/2026) കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കഴിഞ്ഞ വർഷവും ഓണക്കാലത്ത് കേരളത്തിൽ മഴ പെയ്തിരുന്നു. ഇത് ഓണ വിപണിയെ സാരമായി ബാധിച്ചിരുന്നതിനാൽ, ഈ വർഷവും ഉത്രാട പാച്ചിൽ അടക്കമുള്ള പ്രധാന ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് വലിയ ആശങ്കയോടെയാണ് വ്യാപാരികൾ കാണുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്‍റെ ഭാഗമായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റിനെ നേരിടാം ഇങ്ങനെ
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് – വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാള്‍ തീരത്തിന് മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( 2026 ഓഗസ്റ്റ് 10 ) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് (10 – 08 – 2026) ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിൽ ഒൻപത് സ്കൂളുകൾക്ക് അധിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. Govt New LPS ചാത്തങ്കരി, CMSLPS നെടുമ്പുറം. MBM MDLPS നിരണം, St. Johns UPS മേപ്രാൽ, MDLPS മോഴഞ്ചേര, St Mary’s LPGS നിരണം സെൻട്രൽ, MTLPS Amichakary കൊട്ടയിൽ MD LPS, GHS നെടുമ്പ്രം. എന്നീ സ്കൂളുകൾക്കാണ് അധിക അവധി. വഴിയിലും പരിസരത്തും വെള്ളം കയറി അപകടാവസ്ഥ നിലനിൽക്കുന്നതിനാലാണ് ഇവിടങ്ങളിൽ അവധി നൽകിയത്. അതേസമയം ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ല. സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താമെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിപ്പുണ്ട്. ഇന്ന് രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
]]>തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാതലത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്നാണ് റിപ്പോർട്ട്.
വടക്കൻ കേരളത്തിൽ നാളെ മഴ കനക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതെ തുടർന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറ്റനാൾ മുതൽ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാൾ യെലോ അലർട്ടാണ് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴയോടൊപ്പം തന്നെ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധക്ക്
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കർശന നിർദേശമുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശ വാസികളും ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാൻ എല്ലാവരും തയാറാകണം.
ജാഗ്രത നിർദേശം
കേരളത്തിൽ മൺസൂൺ സജീവമായതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടൽ ഭീഷണിയും ഗതാഗത തടസങ്ങളും ഉൾപ്പെടെ മഴക്കാല ദുരന്തങ്ങളും ആശങ്ക ഉയർത്തുകയാണ്. മഴക്കാല സുരക്ഷയാണ് ഇപ്പോൾ എല്ലാവരുടെയും പ്രധാന ചർച്ച. എന്നാൽ ദുരന്തങ്ങൾ മാത്രമല്ല, മഴക്കാലം ആരോഗ്യത്തിനും വലിയ വെല്ലുവിളിയാണ്. ഈ സമയത്ത് വൈറസുകളും ബാക്‌ടീരിയകളും കൊതുകുകളും കൂടുതൽ സജീവമാകുന്നതിനാൽ വൈറൽ പനി, ജലജന്യരോഗങ്ങൾ, കൊതുകുജന്യരോഗങ്ങൾ എന്നിവയുടെ സാധ്യത വർധിക്കും. അതിനാൽ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത് എന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽക്കുന്നത്.
മഴയെ ആസ്വദിക്കുന്നതിനൊപ്പം ആരോഗ്യവും സംരക്ഷിക്കേണ്ടത് അത്ര തന്നെ പ്രധാനമാണ്. ശുചിത്വം പാലിക്കുക, സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും ഉപയോഗിക്കുക, കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മഴക്കാല രോഗങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനാകും.
1. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക
മഴക്കാലത്ത് കുടിവെള്ളം എളുപ്പത്തിൽ മലിനമാകാൻ സാധ്യതയുണ്ട്. അതിനാൽ തിളപ്പിച്ചാറിയതോ സുരക്ഷിതമായി ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം കുടിക്കുന്നത് നല്ലതാണ്. ഇതിലൂടെ വയറിളക്കം, ടൈഫോയ്‌ഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വീടുകളിൽ വെള്ളം ശുദ്ധിയാക്കാൻ ഫിൽട്ടർ ഉപയോഗിക്കാൻ ശ്രമിക്കുക. യാത്ര പോകുമ്പോൾ കുടിക്കാൻ തിളപ്പിച്ച വെള്ളം കൊണ്ടുപോകാൻ ശ്രമിക്കുക.
2. കൈകളുടെ ശുചിത്വം മറക്കരുത്
പുറത്തുനിന്ന് വീട്ടിലെത്തിയ ഉടൻ സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈ കഴുകുന്ന ശീലം രോഗാണുക്കളുടെ വ്യാപനം ഗണ്യമായി കുറയ്ക്കും. ചെറിയ ശീലമാണെങ്കിലും വലിയ സംരക്ഷണമാണ് നമ്മുടെ ശരീരത്തിന് നൽകുന്നത്.
3. ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ
തെരുവോര ഭക്ഷണങ്ങളും ഏറെ നേരം പുറത്തുവെച്ച ഭക്ഷണങ്ങളും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പുതുതായി പാകം ചെയ്‌ത ചൂടുള്ള ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയുടെ സാധ്യത കുറയ്ക്കും.
4. കൊതുകുകളെ തടയുക
മഴക്കാലത്ത് വെള്ളക്കെട്ടുകൾ കൊതുകുകളുടെ പ്രജനനകേന്ദ്രമാണ്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുകുവല, കൊതുക് പ്രതിരോധ ക്രീം, വലകൾ എന്നിവ ഉപയോഗിക്കുന്നത് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.
5. നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക
മഴയിൽ നനഞ്ഞ വസ്ത്രങ്ങളോ ചെരുപ്പുകളോ ഏറെ നേരം ധരിക്കുന്നത് ചർമ്മരോഗങ്ങൾക്കും ഫംഗസ് ബാധയ്ക്കും കാരണമാകാം. വീട്ടിലെത്തിയ ഉടൻ ശരീരം നന്നായി തുടച്ച് ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക. കാലുകൾ വൃത്തിയായി കഴുകി ഉണക്കുന്നതും അത്യാവശ്യമാണ്.
6. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുക
വിറ്റാമിൻ സി ധാരാളമുള്ള പഴങ്ങൾ, ഇലക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, ചൂട് സൂപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സമീകൃത ആഹാരം ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും വൈറസ് രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.
7. മതിയായ ഉറക്കവും വ്യായാമവും
മഴക്കാലമാണെന്ന കാരണത്താൽ ശരീരചലനം പൂർണമായും ഒഴിവാക്കരുത്. വീട്ടിനുള്ളിൽ ലളിതമായ വ്യായാമമോ യോഗയോ ചെയ്യാം. ദിവസവും മതിയായ ഉറക്കം ലഭിക്കുന്നത് രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും.
8. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക
ഈർപ്പമുള്ള ചുറ്റുപാടുകൾ ഫംഗസ്, ബാക്ടീരിയ, കീടങ്ങൾ എന്നിവയുടെ വളർച്ചയയ്ക്ക് ഇടയാക്കും. അതിനാല് ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക.
9. രോഗലക്ഷണങ്ങൾ അവഗണിക്കരുത്
പനി, കടുത്ത തലവേദന, ശരീരവേദന, ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം മരുന്ന് കഴിക്കുന്നതിനുപകരം ഡോക്‌ടറുടെ നിർദേശം തേടുക. നേരത്തെയുള്ള ചികിത്സ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ചെറിയ മുൻകരുതലുകളും നല്ല ശുചിത്വശീലങ്ങളും ആരോഗ്യകരമായ ഭക്ഷണരീതിയും സ്വീകരിച്ചാൽ മഴക്കാല രോഗങ്ങളെ വലിയൊരളവുവരെ അകറ്റിനിർത്താം. “മഴയെ സ്നേഹിക്കൂ… ഒപ്പം തന്നെ ആരോഗ്യത്തിൽ അതിലും കൂടുതൽ കരുതൽ നൽക്കൂ….”
ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലുമായി രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. കൊക്കയാര്‍ ചപ്പാത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും കോട്ടയത്തും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വണ്ടിപ്പെരിയാറ്റില്‍ തോട് കരകവിഞ്ഞു. കെ കെ റോഡ് വെള്ളത്തിലായി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇടത്തരം ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
]]>