health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം ആറുമാസം പിന്നിടുമ്പോൾ, താൽക്കാലിക ശാന്തതയ്ക്ക് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ശക്തമായ സൈനിക ഏറ്റുമുട്ടൽ. ഹോർമൂസ് സമുദ്രസന്ധിയിലെ തന്ത്രപ്രധാനമായ ലാറക് ദ്വീപിൽ (Larak Island) സ്ഥിതി ചെയ്യുന്ന ഇറാൻ്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യു എസ് സൈന്യം ശക്തമായ ആക്രമണം നടത്തി. ഇതിന് പിന്നാലെ മേഖലയിലുടനീളം സംഘർഷം വീണ്ടും വൻതോതിൽ പടർന്നുപിടിക്കുകയാണ്.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയായി കടൽമൈനുകൾ വിന്യസിക്കാൻ ഒരുങ്ങിയ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (IRGC) റോക്കറ്റ് ലോഞ്ചറുകളാണ് ആക്രമിച്ചതെന്ന് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ജൂലൈ അവസാനത്തിന് ശേഷം ഇറാനിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ നടക്കുന്ന ആദ്യത്തെ അറിയപ്പെടുന്ന യു എസ് ആക്രമണമാണിത്. ഈ ആക്രമണത്തിൽ ഇറാൻ്റെ രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇറാൻ സ്ഥിരീകരിച്ചു. ആക്രമണത്തിനെതിരെ കടുത്ത ശിക്ഷാനടപടികളും തിരിച്ചടിയും ഉണ്ടാകുമെന്ന് ഐ ആർ ജി സി വ്യക്തമാക്കി.
യു എസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ജോർദാനിൽ യു എസ് സൈനികർ തങ്ങുന്ന കിംഗ് ഹുസൈൻ, അൽ അസ്രഖ് എന്നീ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. എന്നാൽ എട്ട് മിസൈലുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വഴി വിജയകരമായി വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം അറിയിച്ചു. അതേസമയം, യു എ ഇയിലെ അൽ മിൻഹാദ് വ്യോമതാവളം ഇറാൻ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടെങ്കിലും, യു എ ഇ പ്രതിരോധ മന്ത്രാലയം ഈ വാർത്തകൾ തള്ളി. എങ്കിലും, ഇറാനിൽ നിന്ന് തങ്ങളുടെ സമുദ്ര അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച ഒരു ഇറാനിയൻ ഡ്രോണിനെ യു എ ഇ വ്യോമസേന വിജയകരമായി വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ ഇറാനിയൻ എണ്ണകേന്ദ്രമായ ഖാർഗ് ഐലൻഡ് തകരുന്ന തരത്തിലുള്ള AI അധിഷ്‌ഠിത വീഡിയോകൾ പങ്കുവെച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഹോർമൂസ് സന്ധിയിലൂടെയുള്ള ഇറാൻ്റെ എണ്ണ ഉപരോധത്തെ മറികടക്കാൻ അമേരിക്കയും ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും നിർണ്ണായകമായ മറുപടി നൽകുമെന്നും ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. വ്യാപാരപാത അടയ്ക്കുകയും സാമ്പത്തിക ഉപരോധം കടുപ്പിക്കുകയും ചെയ്‌തതോടെ ലോക ഊർജ്ജ വിപണിയും ഈ പുതിയ നീക്കങ്ങളിൽ കടുത്ത ആശങ്കയിലാണ്.
എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെ.എം.ആർ.എൽ) പുതിയ മാനേജിങ് ഡയറക്‌ടറായി എറണാകുളം ജില്ലാ കലക്‌ടർ ജി. പ്രിയങ്ക ചുമതലയേറ്റു. നിലവിൽ കെ.എം.ആർ.എൽ ഡയറക്‌ടർ ബോർഡ് അംഗം കൂടിയാണ് ഇവർ. കർണാടക സ്വദേശിയായ ജി. പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.
പാലക്കാട് ജില്ലാ കലക്‌ടർ, സാമൂഹ്യ നീതി-വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടർ, കോഴിക്കോട് സബ് കലക്‌ടർ തുടങ്ങിയ സുപ്രധാന പദവികൾ മുൻപ് വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പബ്ലിക് മാനേജ്‌മെൻ്റിലും പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന കെ.എം.ആർ.എൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൈവരിച്ച നേട്ടങ്ങൾ പങ്കുവെക്കുകയും യാത്രക്കാർക്കും സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു. അഞ്ച് വർഷം മുൻപ് പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിനം 15,000 മാത്രമായിരുന്ന യാത്രാക്കാരുടെ എണ്ണം നിലവിൽ 1,25,000 (1.25 ലക്ഷം) ആയി വർധിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമായി അദ്ദേഹം സൂചിപ്പിച്ചു.
‘മൈ മെട്രോ’യും വാട്ടര്‍ മെട്രോയും
‘മൈ മെട്രോ’ ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കിയതിനൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരവും മെട്രോ സ്വന്തമാക്കി. വാട്‌സ്ആപ്പ് ടിക്കറ്റിങ്, വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കുമുള്ള ഇളവുകൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കി. കഴിഞ്ഞ നാല് വർഷമായി മെട്രോ പ്രവർത്തന ലാഭത്തിലാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യങ്ങൾ, ലേലങ്ങൾ എന്നിവയിലൂടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ച് ആകെ വരുമാനത്തിൻ്റെ 51 ശതമാനവും സ്വന്തമാക്കാൻ കെ.എം.ആർ.എല്ലിനായി. രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട ‘കൊച്ചി വാട്ടർ മെട്രോ’ പദ്ധതി വിജയകരമായി നടപ്പിലാക്കി. രാജ്യത്തെ 18 പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ഫീസബിലിറ്റി പഠനം നടത്തിവരികയാണ്. മെട്രോയുമായി ബന്ധപ്പെടുത്തി 15 ഫീഡർ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുകയും നഗരത്തിൽ 52 കിലോമീറ്റർ നീളത്തിൽ അത്യാധുനിക ഫുട്‌പാത്തുകൾ നിർമിക്കുകയും ചെയ്‌തു.
തിരുവനന്തപുരം മെട്രോയുടെ ഡി.പി.ആറും കൊച്ചി മെട്രോ എയർപോർട്ട് വഴി കടന്നുപോകുന്ന മൂന്നാം ഘട്ടത്തിനായുള്ള ഡി.പി.ആറും സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും എട്ട് പുതിയ ട്രെയിനുകൾ ഒരുമിച്ച് വാങ്ങാൻ ഡയറക്‌ടർ ബോർഡിൻ്റെ അനുമതി തേടിയതായും അദ്ദേഹം അറിയിച്ചു. തൃക്കാക്കര എ.സി.പിയായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും സേവനമനുഷ്‌ഠിച്ച കൊച്ചി നഗരവുമായി തനിക്കുള്ള വൈകാരിക ബന്ധവും സ്ഥാനമൊഴിയുന്ന വേളയിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ന്യൂഡൽഹി: ഭാരതീയ തപാൽ വകുപ്പിന് (India Post) കീഴിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്‌തികകളിലേക്ക് വൻ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറങ്ങി. ജൂലൈ 2026 ഷെഡ്യൂൾ-II പ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്‌തികകളിലായി ആകെ 23,757 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ പത്താം ക്ലാസ് മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക പോർട്ടലായ www.indiapostgdsonline.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
| വിവരങ്ങൾ | വിശദാംശങ്ങൾ |
| ഓർഗനൈസേഷൻ | ഭാരതീയ തപാൽ വകുപ്പ് |
| തസ്‌തികയുടെ പേര് | ഗ്രാമീൺ ഡാക് സേവക് (GDS), BPM, ABPM |
| ആകെ ഒഴിവുകൾ | 23,757 |
| വിദ്യാഭ്യാസ യോഗ്യത | പത്താം ക്ലാസ് |
| പ്രായപരിധി | 18 മുതൽ 40 വയസ്സ് വരെ |
| തിരഞ്ഞെടുപ്പ് രീതി | പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് |
| ഔദ്യോഗിക വെബ്‌സൈറ്റ് | www.indiapostgdsonline.gov.in |
പ്രധാന തീയതികളും ശമ്പള വിവരങ്ങളും
ശമ്പള നിരക്ക്
യോഗ്യതാ മാനദണ്ഡങ്ങളും പ്രായപരിധിയും
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ അംഗീകൃത ബോർഡിൽ നിന്ന് ഗണിതം, ഇംഗ്ലീഷ് എന്നിവ ഐച്ഛിക വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന തപാൽ സർക്കിളിലെ മാതൃഭാഷ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം എന്നത് നിർബന്ധമാണ്. ഇതിന് പുറമെ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കിൾ ഓടിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 നും 40 നും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും
അപേക്ഷാ ഫീസും തെരഞ്ഞെടുപ്പ് രീതിയും
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷിക്കാർ, വനിതകൾ, ട്രാൻസ്‌വുമൺ എന്നിവരെ ഫീസിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. പത്താം ക്ലാസിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ പ്രായക്കൂടുതലുള്ളവർക്കും സംവരണ മുൻഗണന ഉള്ളവർക്കും മുൻഗണന ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും മൂന്ന് ദിവസത്തെ അടിസ്ഥാന പരിശീലനത്തിനും ശേഷം നിയമനം നൽകും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തപാൽ വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി 2026 സെപ്‌തംബർ 21-നകം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ചെന്നൈ: തമിഴ്‌നാട്ടിൽ പാൽ സംഭരണ വില വർധനയും കാഞ്ചീപുരത്ത് പുതിയ സെമികണ്ടക്ടർ പാർക്കും ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. നിയമസഭയിൽ ചട്ടം 110 പ്രകാരമാണ് വ്യവസായ, ഊർജ, കാർഷിക മേഖലകൾക്ക് കരുത്തേകുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്.
പാൽ സംഭരണ വിലയിൽ വർധന
ക്ഷീരകർഷകരുടെ ദീർഘനാളത്തെ ആവശ്യങ്ങൾ പരിഗണിച്ച് പാൽ സംഭരണ വില ലിറ്ററിന് 44 രൂപയായി ഉയർത്തി. കാലിത്തീറ്റയുടെയും മറ്റും വില വർധിച്ച സാഹചര്യത്തിൽ സംഭരണ വില കൂട്ടണമെന്ന് കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ 41 രൂപയാണ് ഒരു ലിറ്റർ പാലിന് നൽകുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇതിൽ മൂന്ന് രൂപയുടെ വർധനയുണ്ടാകും. സംസ്ഥാനത്തെ 3.15 ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് ഈ തീരുമാനം വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കാഞ്ചീപുരത്ത് സെമികണ്ടക്ടർ പാർക്ക്
കാഞ്ചീപുരം ജില്ലയിലെ മധുരമംഗലത്ത് 175 കോടി രൂപ ചെലവിൽ പുതിയ സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് പാർക്ക് സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സിപ്കോട്ടിൻ്റെ (SIPCOT) നേതൃത്വത്തിൽ ആരംഭിക്കുന്ന പാർക്കിൽ ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ വികസന (ആർ ആൻഡ് ഡി) സൗകര്യങ്ങൾ ഒരുക്കും. ഈ പദ്ധതിയിലൂടെ സെമികണ്ടക്ടർ മേഖലയിൽ അയ്യായിരത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. കൂടാതെ രണ്ടായിരം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഊർജ മേഖലയിൽ വൻ കുതിപ്പ്
സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 33,066 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് പവർ ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് പ്രൊജക്ടിൻ്റെ ഭാഗമായി 196 പുതിയ സബ്സ്റ്റേഷനുകൾ നിർമിക്കും. ഇതിനുപുറമെ 15,000 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ വൈദ്യുതി ലൈനുകൾ വലിക്കാനും നിലവിലുള്ളവ നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,762 കോടി രൂപയുടെ മറ്റൊരു പദ്ധതിയും നടപ്പാക്കും. ഇതിലൂടെ 36 പുതിയ 33/11 കെവി സബ്സ്റ്റേഷനുകൾ നിർമിക്കും. പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിനൊപ്പം കേടുപാടുകൾ സംഭവിച്ച കേബിളുകൾ, കണ്ടക്ടറുകൾ, പില്ലർ ബോക്സുകൾ, സർക്യൂട്ട് ബ്രേക്കറുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൂത്തുക്കുടിയിൽ താപനിലയം, ട്രിച്ചിയിൽ ലോജിസ്റ്റിക്സ് ഹബ്
തൂത്തുക്കുടിയിൽ 20,800 കോടി രൂപ ചെലവിൽ പുതിയ സൂപ്പർക്രിറ്റിക്കൽ താപവൈദ്യുത നിലയം സ്ഥാപിക്കും. 800 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് യൂണിറ്റുകളിലായി ആകെ 1,600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴ്‌നാടിൻ്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന തിരുച്ചിറപ്പള്ളിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ് (ചരക്കുഗതാഗത കേന്ദ്രം) സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (ടിഡ്കോ) പദ്ധതിയെക്കുറിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
കോയമ്പത്തൂരിൽ ഡിജിറ്റൽ ഫിനാൻസ് സെൻ്റർ
കോയമ്പത്തൂരിൽ 400 കോടി രൂപ ചെലവിൽ പുതിയ ഡിജിറ്റൽ ഫിനാൻസ് ഹബ് (കോയമ്പത്തൂർ ഫിൻടെക് ഹബ്) സ്ഥാപിക്കും. ടിഡ്കോയുടെ നേതൃത്വത്തിൽ നിർമിക്കുന്ന കേന്ദ്രത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഓഫിസ് സൗകര്യങ്ങൾ, ഇന്നൊവേഷൻ സെൻ്ററുകൾ, ആധുനിക ലബോറട്ടറികൾ, നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. ആഗോള നിക്ഷേപങ്ങൾ ആകർഷിക്കാനും ആധുനിക സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാനും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.
തിരുവനന്തപുരം: പാർക്കിൻസൺസ്, അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലിറോസിസ് (എഎൽഎസ്) തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ജൈവസൂചകങ്ങളെ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന നാനോപോർ സെൻസിങ് സാങ്കേതികവിദ്യ ബയോടെക്‌നോളജി റിസർച്ച് ആൻഡ് ഇന്നോവേഷൻ കൗൺസിൽ- രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജിയിലെ (ബ്രിക്- ആർജിസിബി) ഗവേഷകർ വികസിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രാരംഭത്തിലേ തിരിച്ചറിയാൻ സഹായിക്കുന്ന ജൈവ സൂചകങ്ങളാണ് ബയോമാർക്കറുകൾ. സൂക്ഷ്മമായ പൊള്ളയായ ഘടനകളാണ് നാനോപോറുകൾ.
രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തുന്നതിന് പരമ്പരാഗത രീതികൾ ഉപയോഗിക്കുമ്പോൾ ജൈവ സൂചകങ്ങളുടെ അളവ് ശരീരത്തിൽ വളരെ കുറവായിരിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി ഉയർന്ന കൃത്യതയോടെ ബയോമാർക്കറുകളെ തിരിച്ചറിയാൻ സാധിക്കുന്ന ‘സെൽഫ് അസംബ്ലിങ് ഡ്യുവൽ- ഡയമീറ്റർ’ നാനോപോർ സെൻസറുകളാണ് ആർജിസിബി ഗവേഷക സംഘം രൂപകൽപന ചെയ്തത്. ഡോ കെ ആർ മഹേന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ പിഎച്ച്ഡി വിദ്യാർഥി വർഷ ഷാജി, പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ നീതു പുതുമഠത്തിൽ എന്നിവർ പങ്കുചേർന്നു.
പ്രമുഖ ശാസ്ത്ര ജേണലായ നേച്ചർ നാനോടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ നാനോ സയൻസിലും ബയോമോളിക്യുലാർ സെൻസിങ്ങിലുമുള്ള മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. വിവിധ വലുപ്പത്തിലുള്ള സുഷിരങ്ങൾ രൂപപ്പെടുത്തുന്ന തരത്തിൽ ഹ്രസ്വ പെപ്‌റ്റൈഡുകൾ നിർമിച്ചാണ് വ്യത്യസ്ത ആകൃതിയിലും അളവിലുമുള്ള തന്മാത്രകളെ കണ്ടെത്താനുള്ള വേദിയൊരുക്കിയത്. സങ്കീർണമായ പ്രോട്ടീൻ മിശ്രിതങ്ങളിൽ വളരെ നേർത്ത അളവിൽ കാണപ്പെടുമ്പോൾ പോലും രോഗബാധിതവും അല്ലാത്തതുമായ ബയോമാർക്കറുകളെ വേർതിരിച്ചറിയാൻ ഈ സെൻസറുകൾക്ക് കഴിയും.
രക്തം ഉൾപ്പെടെയുള്ള ശരീരദ്രവങ്ങളിൽ നിന്ന് കാൻസർ അടക്കമുള്ള വിവിധ രോഗങ്ങളുടെ സൂചകങ്ങളെ നേരിട്ട് കണ്ടെത്താൻ കഴിയുന്ന പോയിൻ്റ് ഓഫ് കെയർ ഉപകരണങ്ങൾ നിർമിക്കാൻ ഭാവിയിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. നൊബേൽ സമ്മാന ജേതാവ് പ്രൊഫ ഡേവിഡ് ബേക്കർ തുടക്കമിട്ട കമ്പ്യൂട്ടേഷണൽ നാനോപോർ രൂപകൽപനയിൽ നിന്ന് വ്യത്യസ്തമാണ് പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ നാനോപോർ ഘടന. പ്രകൃതിദത്ത രീതികളെ കമ്പ്യൂട്ടേഷണൽ ഡിസൈനുമായി സംയോജിപ്പിക്കുന്നത് ഭാവിയിൽ കൂടുതൽ കൃത്യതയുള്ള സെൻസറുകൾ വികസിപ്പിക്കാൻ വഴിയൊരുക്കും.
പാർക്കിൻസൺസ്, എഎൽഎസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് അവ നേരത്തെയും കൃത്യതയോടെയും കണ്ടെത്തുക എന്നത് പ്രധാന വെല്ലുവിളിയാണെന്ന് ബ്രിക്- ആർജിസിബി ഡയറക്ടർ ഡോ ബീന പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു. ആരോഗ്യമേഖലയിലെ വിവിധ വെല്ലുവിളികൾ പരിഹരിക്കുന്നതിന് നാനോ ടെക്‌നോളജിയുടെയും ബയോടെക്‌നോളജിയുടെയും മുന്നേറ്റങ്ങൾ എങ്ങനെ ഒത്തുചേരുന്നു എന്നതിൻ്റെ തെളിവാണ് നാനോപോർ സെൻസർ പ്ലാറ്റ്‌ഫോമെന്നും അവർ കൂട്ടിച്ചേർത്തു.
ജർമനിയിലെ കൺസ്ട്രക്ടർ യൂണിവേഴ്‌സിറ്റിയിലെ ഡോ ഉൾറിച്ച് ക്ലീൻകത്തോഫറിൻ്റെ നേതൃത്വത്തിലുള്ള സംഘവുമായും, കൊൽക്കത്തയിലെ സിഎസ്‌ഐആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിലെ ഡോ കൃഷ്ണാനന്ദ ചതോപാധ്യായയുടെ സംഘവുമായും സഹകരിച്ചാണ് ഗവേഷണം നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ ബയോടെക്‌നോളജി വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവയുടെ ധനസഹായത്തോടെയാണ് പഠനം പൂർത്തിയാക്കിയത്.
രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും സജീവമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് നിലവിലെ മഴയ്ക്ക് പ്രധാന കാരണം. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും പശ്ചിമഘട്ടത്തിൻ്റെ സ്വാധീനവും രാജ്യത്തിൻ്റെ കിഴക്കും വടക്കും ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെയുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മലയോരങ്ങളിലും ജാഗ്രത
ഹരിയാന, ഛണ്ഡിഗഡ്, ഡൽഹി, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സെപ്റ്റംബർ ഒന്നു വരെ ഒറ്റപ്പെട്ട മഴ ലഭിക്കും. കിഴക്കൻ ഉത്തർപ്രദേശിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെയും പടിഞ്ഞാറൻ രാജസ്ഥാനിൽ മൂന്നു മുതൽ അഞ്ചു വരെയും മഴയ്ക്ക് സാധ്യതയുണ്ട്.
ഉത്തരാഖണ്ഡിലെ അൽമോറ, ചമോലി, രുദ്രപ്രയാഗ്, ഹരിദ്വാർ, നൈനിറ്റാൾ എന്നിവിടങ്ങളിലും അനുബന്ധ പർവതപ്രദേശങ്ങളിലും സെപ്റ്റംബർ രണ്ടുവരെ ശക്തമായ മഴയും കാറ്റും തുടരും. ഹിമാചൽപ്രദേശിലെ ഷിംല, ബിലാസ്പൂർ, കുളു, മാണ്ഡി എന്നിവിടങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ കനത്ത മഴ മുന്നറിയിപ്പുണ്ട്. ഇവിടെ പലയിടത്തും റോഡുകൾ തകർന്നു. ജമ്മ്യു കശ്മീരിലെ രജൗരി, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിലും മഴയും കാറ്റും ശക്തമാകും. തുടർച്ചയായ മഴ ചരിവുകളെ ദുർബലപ്പെടുത്തുന്നതിനാൽ മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മിന്നൽപ്രളയത്തിനും സാധ്യത കൂടുതലാണ്.
മധ്യ ഇന്ത്യയിൽ പ്രളയ ഭീഷണി
മധ്യപ്രദേശിൻ്റെ പടിഞ്ഞാറൻ മേഖലകളിൽ സെപ്റ്റംബർ അഞ്ചുവരെ മഴ തുടരും. കിഴക്കൻ മധ്യപ്രദേശിലും വിദർഭയിലും ഈ ദിവസങ്ങളിൽ മഴ ലഭിക്കും. ഛത്തീസ്ഗഡിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. സിങ്‌റൗളി, മാണ്ഡ്‌ല, സത്നയിലെ ചിത്രകൂട് എന്നിവിടങ്ങളിൽ ഇതിനോടകം വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്.
കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കനക്കും
ഒഡിഷയിൽ ഓഗസ്റ്റ് 31നും ഝാർഖണ്ഡിൽ സെപ്റ്റംബർ രണ്ടുവരെയും കനത്ത മഴ പെയ്യും. ബിഹാറിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെയും പശ്ചിമബംഗാളിൽ അഞ്ചു വരെയും സിക്കിമിൽ രണ്ടുവരെയും മഴ തുടരും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
പടിഞ്ഞാറൻ തീരത്തും മഴ; ഗുജറാത്തിൽ പ്രതിസന്ധി
കൊങ്കൺ, ഗോവ മേഖലകളിൽ സെപ്റ്റംബർ അഞ്ചുവരെയും മധ്യ മഹാരാഷ്ട്രയിൽ രണ്ടു മുതൽ അഞ്ചു വരെയും മഴ ലഭിക്കും. മറാത്ത്‌വാഡ, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഗുജറാത്തിൽ മഴക്കുറവ് രൂക്ഷമാണ്. സംസ്ഥാനത്തെ 34 ജില്ലകളിൽ 11 എണ്ണത്തിലും 50 ശതമാനത്തിലധികം മഴയുടെ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റിൽ 96.5 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. ഇത് കൃഷിയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലും മഴ മുന്നറിയിപ്പ്
തീരദേശ ആന്ധ്രാപ്രദേശ്, യാനം, കർണാടക, രായലസീമ, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തെലങ്കാന എന്നിവിടങ്ങളിൽ സെപ്റ്റംബർ അഞ്ചുവരെ ഒറ്റപ്പെട്ട മഴ ലഭിക്കും. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഈ ആഴ്ച മുഴുവൻ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ ആദ്യവാരം മഴ സജീവമാകുന്നത് ചിലയിടങ്ങളിൽ ആശ്വാസമാകുമെങ്കിലും പ്രളയബാധിത പ്രദേശങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്ക, ആൻഡമാൻ കടൽ, പശ്ചിമബംഗാൾ തീരം എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് വള്ളങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും പാടില്ല. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷമാണ് കൊച്ചിയിലേക്ക് വീണ്ടുമെത്തുന്നത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നു ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന ഉപരാഷ്ട്രപതി ‘മിഷൻ രംഗീൻ മഛ്‌ലി – 2031’ പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്നു ജനസമ്പർക്ക പരിപാടിയിലും പങ്കെടുക്കും.
അഗത്തിയിലെ പരിപാടിയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി റോഡ് മാർഗം കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിലേക്കു പോകും. കോളജിലെ പരിപാടിക്കു ശേഷം റോഡ് മാർഗം തിരികെ വിമാനത്താവളത്തിലെത്തി രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.
ഉപരാഷ്ട്രപതിയ്ക്ക് പുറമെ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി വിഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം ജോൺ എന്നിവരും രാജഗിരി കോളേജിലെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വൻ സുരക്ഷയാണു പോലീസ് ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിക്കു സുരക്ഷയൊരുക്കാൻ സിറ്റി, റൂറൽ പോലീസ് ജില്ലകളിലായി ആയിരത്തിലേറെ പോലീസുദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്.
ട്രാഫിക് നിയന്ത്രണത്തിനായും അധികസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 05:30 വരെ വാഹനങ്ങൾ വഴി തിരിച്ച് വിടും. ആലുവയിൽനിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ ആലുവ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യുസി കോളേജ് ജങ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിൽ എത്തി കണ്ടെയ്നർ റോഡ് മാർഗ്ഗം ചേരാനെല്ലൂർ ജംഗ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് നാഷണൽ ഹൈവേ 66ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.
പെരുമ്പാവൂർ, കിഴക്കമ്പലം, പുക്കാട്ടുപടി തുടങ്ങിയ മേഖലകളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ പള്ളിക്കര, കരിമുഗൾ, അമ്പലമുഗൾ റോഡ് വഴി ഇരുമ്പനം ജങ്ഷനിൽ എത്തി യാത്ര തുടരണം. കളമശേരി എസ്സിഎംഎസ് ജങ്ഷൻ മുതൽ കളമശേരി ടിവിഎസ് ജങ്ഷൻ വരെയും, കളമശേരി എച്ച്എംടി, കളമശേരി മെഡിക്കൽ കോളേജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജങ്ഷൻ മുതൽ ഇൻഫോ പാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങൾ ഉൾകൊള്ളുന്ന റോഡുകളിലെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും അനുവദിക്കില്ല.
]]>ന്യൂഡൽഹി: ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളുടെ പുനഃപരീക്ഷ സെപ്റ്റംബർ ഒൻപത്, 10 തീയതികളിൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങൾക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മൂന്ന് വിഷയങ്ങളുടെയും ഫലം പുനഃപരീക്ഷയ്ക്ക് ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് എൻടിഎ വ്യക്തമാക്കി. നിലവിൽ ഈ വിഷയങ്ങൾ എഴുതിയ വിദ്യാർഥികൾ സ്കോർകാർഡ് പരിശോധിക്കാൻ ശ്രമിച്ചാൽ അസാധുവായ ആപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ പാസ്‌വേഡ് എന്ന സന്ദേശമായിരിക്കും ലഭിക്കുക.
അതിനാൽ വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ പരീക്ഷയ്ക്ക് ശേഷം ഫലം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം മറ്റ് 84 വിഷയങ്ങളുടെ ഫലം വെള്ളിയാഴ്ച എൻടിഎ പ്രഖ്യാപിച്ചിരുന്നു. പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്തശേഷം ഫലം പരിശോധിക്കാനും സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാനും പ്രിൻ്റ് എടുക്കാനും സാധിക്കും.
പരീക്ഷ റദ്ദാക്കാനുള്ള കാരണം
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശന നടപടികൾ എന്നിവയ്ക്കായി ജൂൺ 22 മുതൽ 30 വരെയാണ് രാജ്യവ്യാപകമായി യുജിസി നെറ്റ് പരീക്ഷ നടത്തിയത്. ആകെ 87 വിഷയങ്ങളിലായിരുന്നു പരീക്ഷ. എന്നാൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയതായി കാണിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് വിഷയം അന്വേഷിക്കാൻ എൻടിഎ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതി നടത്തിയ വിശദമായ പരിശോധനയിലാണ് ചോദ്യപേപ്പറിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയത്.
ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, അക്ഷരത്തെറ്റുകൾ, വിവർത്തനത്തിലെ പിഴവുകൾ എന്നിവ സമിതി കണ്ടെത്തി. പ്രമുഖരായ പണ്ഡിതന്മാരുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയതും പുസ്തകങ്ങളുടെ പേരുകൾ അവ്യക്തമായി നൽകിയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ചോദ്യങ്ങളുടെ ഘടനയിലുള്ള അപാകതകൾ, വ്യാകരണ തെറ്റുകൾ, ലിംഗ-വചന പ്രയോഗങ്ങളിലെ പൊരുത്തക്കേടുകൾ എന്നിവയും സമിതിയുടെ അന്വേഷണത്തിൽ വ്യക്തമായി. മുൻവർഷങ്ങളിൽ ചോദിച്ച നിരവധി ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതും പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് സമിതി വിലയിരുത്തി.
ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് വിഷയങ്ങളുടെ പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനും എൻടിഎ തീരുമാനിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനത്തിനും ഗവേഷണത്തിനും അടിസ്ഥാനമായ പരീക്ഷയായതിനാൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതർ.
പുതിയ സമയക്രമം
പുതുക്കിയ സമയക്രമം അനുസരിച്ച് ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ ഒൻപതിന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12വരെ ഒന്നാം ഷിഫ്റ്റിൽ നടക്കും. അന്നുതന്നെ വൈകിട്ട് മൂന്നുമുതൽ ആറുവരെ നടക്കുന്ന രണ്ടാം ഷിഫ്റ്റിലാണ് കൊമേഴ്സ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10ന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12വരെ ഒന്നാം ഷിഫ്റ്റിൽ നടക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വെബ്സൈറ്റിലൂടെ അറിയിക്കും.
കർഷകർ, പച്ചക്കറി വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി സാധാരണക്കാരെ കാലാവസ്ഥാ പ്രതിസന്ധി ബാധിച്ചു. അധിക മഴ മൂലം പഴങ്ങൾ എളുപ്പത്തിൽ ചീഞ്ഞുപോകുകയും വിളകൾക്ക് നാശനഷ്‌ടമുണ്ടാവുകയും ചെയ്‌തു. കൃഷിയിടങ്ങളിലും വിപണികളിലും ഗാർഹിക ബജറ്റുകളിലും കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം അനുഭവപ്പെടുന്നുണ്ട്.
ബിഹാറിലെ 20 ജില്ലകൾക്ക് കനത്ത മഴ മുന്നറിയിപ്പ്
വെള്ളപ്പൊക്കം മൂലം നേപ്പാളിൽ നാശനഷ്‌ടങ്ങൾ ഉണ്ടായതിന് പിന്നാലെ ബീഹാറിലെ ഖഗരിയ, ചമ്പാരൻ എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ ഒന്നുവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബിഹാറിലെ എട്ട് ജില്ലകൾ അതീവ ജാഗ്രതയിലാണ്. ഓഗസ്റ്റ് 29 നും 31 നും ഇടയിൽ പശ്ചിമ ബംഗാളിലും ജാർഖണ്ഡിലും ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചേക്കാം. നിലവിലുള്ള കാലാവസ്ഥാ സംവിധാനങ്ങൾ ദുർബലമാകുന്നതോടെ മധ്യ, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മഴ കുറയാനിടയാകുമെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യത നിലനിൽക്കുന്നു.
വെള്ളപ്പൊക്ക ഭീതിയിൽ ഒഡീഷയിലെ ജനങ്ങൾ
ഒഡീഷയിലെ മൂന്ന് ജില്ലകളിലായി ഏകദേശം 76,000 പേർ ഇപ്പോഴും വെള്ളപ്പൊക്കത്തിൻ്റെ പിടിയിലാണ്. കേന്ദ്രപാര, ഭദ്രക്, ജാജ്‌പൂർ എന്നിവയെല്ലാം ദുരിതബാധിത ജില്ലകളാണ്. ഈ മൺസൂണിൽ സംസ്ഥാനം ഇതിനകം രണ്ട് വട്ടം വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് പതിമൂന്നാം തിയ്യതിയുണ്ടായ രണ്ടാമത്തെ വെള്ളപ്പൊക്കം 1,895 ഗ്രാമങ്ങളിലായി 13,50,306 ആളുകളെയാണ് ബാധിച്ചത്.
എന്നിരുന്നാലും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിൻ്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ പ്രധാന നദികളിലെയും ജലനിരപ്പ് ഇപ്പോൾ കുറഞ്ഞു, അപകടനിലയ്ക്ക് താഴെയാണ്. എന്നാൽ സെപ്റ്റംബർ രണ്ട് വരെ ഒഡീഷയിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നതിനാൽ സ്ഥിതി വീണ്ടും ദുഷ്‌കരമായേക്കും.
]]>ന്യൂഡൽഹി: പാക്ക് ചെയ്‌ത ഭക്ഷണ പദാർഥങ്ങളിലും പാനീയങ്ങളിലും റെഡ് വാണിങ് ലേബൽ (ചുവന്ന മുന്നറിയിപ്പ്) പതിപ്പിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഒരുങ്ങുന്നു. ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉത്പന്നങ്ങളിലാണ് ഇത്തരം ലേബലുകൾ നിർബന്ധമാക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിലെ മാതൃകയിൽ മുന്നറിയിപ്പ് ലേബലുകൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ എഫ്എസ്എസ്എഐ ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കൾക്ക് പോഷകങ്ങൾ കൂടുതലുള്ള ഉത്പന്നങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും ആരോഗ്യകരമായവ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് എഫ്എസ്എസ്എഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയോ ഉയർന്ന മധുരമുള്ള പാനീയങ്ങളോ ഉപയോഗിച്ചതായി മുന്നറിയിപ്പ് ലേബലിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതുണ്ട്.
കോടതിയുടെ വിമർശനം
ഈ മാസം ആദ്യം നടന്ന വാദം കേൾക്കലിൽ ലേബലുകൾ അവതരിപ്പിക്കുന്നത് വേഗത്തിലാക്കാൻ സുപ്രീം കോടതി എഫ്എസ്എസ്എഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നെസ്‌ലെ, പെപ്‌സികോ, കൊക്കകോള തുടങ്ങിയ വൻകിട ഭക്ഷ്യ കമ്പനികൾ ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. മുന്നറിയിപ്പ് നൽകുന്നത് തങ്ങളുടെ വിൽപനയെ ബാധിക്കുമെന്നാണ് കമ്പനികളുടെ വാദം. വിഷയത്തിൽ ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ സുപ്രീം കോടതി എഫ്എസ്എസ്എഐയെ രൂക്ഷമായി വിമർശിച്ചു. നിയമാനുസൃത നിയന്ത്രണ ഏജൻസിയുടെ മന്ദഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, അധികാരികൾ ഇന്ത്യൻ ജനതയുടെ ആരോഗ്യത്തിന് യഥാർഥ മുൻഗണന നൽകുന്നുണ്ടോ എന്ന് ചോദിച്ചു.
പൊതുജനാരോഗ്യം പ്രധാനം
പൊണ്ണത്തടി ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യതയിൽ നിന്ന് പൗരന്മാരെയും പ്രത്യേകിച്ച് കൊച്ചുകുട്ടികളെയും സംരക്ഷിക്കുന്നതിന് സുതാര്യമായ പോഷകാഹാര വെളിപ്പെടുത്തലുകൾ നിർണായകമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഊന്നിപ്പറഞ്ഞു. എക്സിക്യൂട്ടീവ് വിഭാഗം സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പാക്കറ്റിന് മുന്നിൽ വയ്ക്കുന്ന മുന്നറിയിപ്പ് ലേബലുകൾ പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണങ്ങളുടെ വിൽപനയെ ബാധിക്കുമെന്ന എതിർഭാഗത്തിൻ്റെ വാദങ്ങൾ കോടതി തള്ളി. വാണിജ്യ താത്പര്യങ്ങൾക്ക് പൊതുജനാരോഗ്യ ആവശ്യകതകളെ മറികടക്കാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഒരു നിശ്ചിത ചട്ടക്കൂട് സ്ഥാപിക്കുന്നതിന് റെഗുലേറ്ററി ബോഡിക്ക് കർശനമായ രണ്ടാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഉത്പന്നങ്ങളെക്കുറിച്ച് വ്യക്തമായ ദൃശ്യ മുന്നറിയിപ്പുകൾ ഇല്ലാതെ ഉപഭോക്താക്കൾക്ക് പോഷക അപകടസാധ്യതകൾ എളുപ്പത്തിൽ വിലയിരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന് മുൻപ് പാക്ക് ചെയ്‌ത ഭക്ഷണ പദാർഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തിൽ പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. രാജ്യത്ത് പ്രമേഹവും രക്താതിമർദവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.