ഐ.പി.എല്‍ താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും.കോടികളുടെ പകിട്ടുള്ള ലേലം ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.ആകെ 87 കളിക്കാരെയാണ് 10 ടീമുകള്‍ക്ക് വേണ്ടത്.ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്ടന്‍ ബെന്‍സ്‌റ്റോക്ക് അടക്കമുള്ളവര്‍ക്കായി വാശിയേറിയ പോരാട്ടമാവും നടക്കുക.
405 താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേല പട്ടികയില്‍ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്.ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.10 ടീമുകള്‍ക്കായി 87 കളിക്കാരെയാണ് കണ്ടെത്തേണ്ടത്.രണ്ടുകോടി രൂപ അടിസ്ഥാന മൂല്യമുള്ള 21 കളിക്കാരാണ് ലേലത്തിനുള്ളത്.പത്തു പേര്‍ക്ക് ഒന്നരക്കോടിയും 24 പേര്‍ക്ക് ഒരുകോടിയും അടിസ്ഥാനമൂല്യമുണ്ട്.
ഇംഗ്ലണ്ട് സൂപ്പര്‍താരം ബെന്‍സ്റ്റോക്ക്‌സ്,സാംകറന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കമാറൂണ്‍ ഗ്രീന്‍,ന്യൂസിലാന്‍ഡ് ക്യാപ്ടന്‍ കെയിന്‍ വില്യംസണ്‍ എന്നിവര്‍ക്കായി വാശിയേറിയ പോരാട്ടം നടക്കും.
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ദക്ഷിണാഫ്രിക്കയുടെ റീലി റൂസോ, വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരാന്‍ എന്നിവര്‍ക്കുവേണ്ടിയും ആവശ്യക്കാരേറെയുണ്ടാകും.
ഇന്ത്യന്‍ താരങ്ങളില്‍ മുമ്പന്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ നായകനായിരുന്ന മായങ്ക് ആഗര്‍വാളാണ്. മനീഷ് പാണ്ഡെയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഒരു കോടി രൂപയാണ് ഇരുവരുടെ അടിസ്ഥാന വില. പത്ത് മലയാളി താരങ്ങളും ഇത്തവണ ലേലത്തിനുണ്ട്. രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, കെ.എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിദ് എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍.ഹ്യൂ എഡ്മിഡ്സ് ആണ് ലേല നടപടികള്‍ നിയന്ത്രിയ്ക്കുന്നത്.
നിലവിൽ ഐപിഎല്ലില്‍ ടീമില്ലാത്ത കൊച്ചിയിൽ താരലേലം നടക്കുന്നത് ഇതാദ്യമായാണ്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് 2.30നാണ് 7 മണിക്കൂർ നീളുന്ന ലേല നടപടികളുടെ തുടക്കം. ബിസിസിഐ, ഐപിഎൽ ഭാരവാഹികളും ഐപിഎൽ ടീമുകളുടെ ഭാഗമായ പ്രമുഖരും ലേലത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തി. സ്റ്റാർ സ്പോർട്സ് ചാനലിലും വയാകോം 18ലും ജിയോ സിനിമയിലും ലേലം തൽസമയം സംപ്രേഷണം ചെയ്യും.