തിരുവനന്തപുരം• മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്. മർദനമേറ്റെന്ന് പരാതിപ്പെട്ട രണ്ടു പ്രതികൾ മെഡിക്കൽ കോളജിൽ പൊലീസ് കാവലിൽ ചികിത്സയിൽ തുടരുകയാണ്.
തിങ്കളാഴ്ച വൈകിട്ട് കണ്ണുരിൽനിന്നു തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടു.
പ്രതിഷേധത്തിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി ഭരണപക്ഷം രംഗത്തെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഉൾപ്പെടെ സംസ്ഥാനമെങ്ങുമുള്ള കോൺഗ്രസ് ഓഫിസുകൾക്കു നേരെ ആക്രമണമുണ്ടായി.