നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ദേഹത്തുനിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
3

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ദേഹത്തുനിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ രണ്ട് യുവാക്കളെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രളയത്തില്‍ നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്നാണ് യുവാക്കള്‍ കമ്മല്‍ കവര്‍ന്നത്. ഒരാള്‍ മരിച്ച സ്ത്രീയുടെ തലഭാഗം വലിയ വടിക്കഷ്ണം കൊണ്ട് ഉയര്‍ത്തിക്കൊടുക്കുകയും മറ്റൊരാള്‍ മുടിപിടിച്ച തല ഉയര്‍ത്തി കമ്മല്‍ കവര്‍ന്നെടുക്കുന്നത് വീഡിയോയില്‍ കാണാം. ഇത് ആളുകള്‍ നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചക്കുകയും ജനരോഷം ശക്തമാവുകയും ചെയ്തതോടെയാണ് പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞപൊലീസ് പൊഖാര ബസ് ടെര്‍മിനിലിന് സമീപത്ത് നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മദന്‍ ഗുരുങ് (25), ഭരത്പൂര്‍ സ്വദേശിയായ ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി തിരിച്ചറിയാനുള്ള ശ്രമം തുടരുന്നതിനിടെയാണ് രണ്ടുപേരും ചേര്‍ന്ന് മോഷണം നടത്തിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. കാണാതായവരുടെ എണ്ണം 1400 ആയി. ടിബറ്റില്‍ 558 പേരെയും കാണാതായി. ഭൂട്ടോകോഷി നദിയില്‍ നേപ്പാള്‍ അധികൃതര്‍ പുതിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി . മിന്നല്‍ പ്രളയമുണ്ടായ സ്ഥലത്ത് സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഒരു തടാകം രൂപപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. തടാകത്തിലെ ജലനിരപ്പ് ഉയരുകയാണെന്നും അത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താമസക്കാരോടും രക്ഷാപ്രവര്‍ത്തകരോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here