ന്യൂഡൽഹി: സഞ്ജു സാംസണ്‍ മികച്ച ഫോമിലാണെങ്കില്‍ പവര്‍പ്ലേയുടെ ആദ്യ ആറോവറിനുള്ളില്‍ തന്നെ മത്സരം ടീമിന് അനുകൂലമാക്കാന്‍ കഴിയും എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ കഴിവിലും ആക്രമണാത്മക ബാറ്റിങ്ങിലും ആര്‍ക്കും സംശയമില്ലെന്നും ഗംഭീര്‍ പറഞ്ഞു.
സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ജിമ്മില്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ തന്നെ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്ന് സഞ്ജുവിനെ അറിയിച്ചിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
അതിന് “വരട്ടെ, അപ്പോള്‍ നോക്കാം” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അത് കോച്ചും താരവും തമ്മിലുള്ള ഔദ്യോഗിക സംഭാഷണമല്ല, മറിച്ച് വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലുണ്ടായ സംഭാഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമില്‍ ഇടംകൈ ബാറ്റര്‍മാരുടെ എണ്ണം കുറയ്ക്കാനല്ല സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്ന് ഗംഭീര്‍ പറഞ്ഞു. പവര്‍പ്ലേയില്‍ ബാറ്റിങ് കൂടുതല്‍ സ്ഫോടനാത്മകമാക്കുക എന്നതായിരുന്നു ടീമിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒന്നര വര്‍ഷമായി ടീം ഇന്ത്യ ഈ ശൈലിയിലാണ് കളിക്കുന്നതെന്നും ഏതൊരു ബൗളറേയും നേരിടാന്‍ കഴിവുള്ള ബാറ്റ്സ്മാനാണ് സഞ്ജുവെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു. സഞ്ജുവിനൊപ്പം അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്നാല്‍ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ കൂടുതല്‍ അപകടകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ടീമിന്റെ ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നുവെന്നും ഗംഭീര്‍ വിലയിരുത്തി. ബാറ്റിങ് നിരയിലെ ആഴവും കരുത്തും കാരണം പവര്‍പ്ലേയില്‍ റിസ്ക് എടുക്കാന്‍ ഓപ്പണര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിഷേക് ശര്‍മയ്ക്ക് ഫോം നഷ്ടപ്പെട്ടിട്ടില്ലെന്നും റണ്‍സ് കണ്ടെത്താന്‍ പ്രയാസം അനുഭവപ്പെട്ടത് മാത്രമാണെന്നും ഗംഭീര്‍ പറഞ്ഞു. ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിക്കണമെന്ന തോന്നല്‍ ഉണ്ടെങ്കില്‍ അതിന് വേണ്ടി പൂര്‍ണശക്തിയോടെ ശ്രമിക്കണമെന്ന് തന്നെയാണ് താന്‍ താരങ്ങളോട് പറയാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









